അമേരിക്കയെ അനിശ്ചിതാവസ്ഥയിലാക്കി കൊടും ശൈത്യം: മരണം 25 ആയി; 20 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ
40 സംസ്ഥാനങ്ങളിലായി 235 ദശലക്ഷത്തിലധികം അമേരിക്കക്കാരെയാണ് ശൈത്യം ബാധിച്ചത്

വാഷിങ്ടൺ: അമേരിക്കയെ അനിശ്ചിതാവസ്ഥയിലാക്കി കൊടും ശൈത്യം.കെടുതിയിൽ നിരവധി പേർ മരിച്ചതായും റോഡ്,റെയിൽ , വൈദ്യുതി സംവിധാനങ്ങൾ തടസ്സപ്പെട്ടതായും റിപ്പോർട്ട്. 40 സംസ്ഥാനങ്ങളിലായി 235 ദശലക്ഷത്തിലധികം അമേരിക്കക്കാരെയാണ് ശൈത്യം ബാധിച്ചത്.കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച ഫേൺ കൊടുങ്കാറ്റ് രാജ്യത്തെ അതിശൈത്യത്തിലാഴ്ത്തി.ന്യൂ മെക്സിക്കോയിൽ നിന്ന് ന്യൂ ഇംഗ്ലണ്ടിലേക്കുള്ള റോഡിൽ കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് ഗതാഗതം സ്തംഭിച്ചു.20 സംസ്ഥാനങ്ങളിലും യുഎസ് തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
റോഡുകളിൽ മഞ്ഞും ഐസും അടിഞ്ഞുകൂടുന്നത് വേഗത്തിലായതിനാൽ ശുചീകരണ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.മഞ്ഞ് ഗണ്യമായി അടിഞ്ഞുകൂടുന്ന സ്ഥലങ്ങളിൽ, യാത്രാ പ്രശ്നങ്ങളും വൈദ്യുതി തടസ്സങ്ങളും ആഴ്ച മുഴുവൻ നീണ്ടുനിൽക്കും.ഏകദേശം പത്ത് ലക്ഷത്തോളംവീടുകളിൽ വൈദ്യുതിതടസ്സപ്പെട്ടു.വരുന്ന ആഴ്ചകളിലും കനത്ത മഞ്ഞ് വീഴ്ച തുടരുമെന്ന് നാഷണൽ വെതർ സർവീസ് അറിയിച്ചു.ന്യൂ മെക്സിക്കോയിൽ മഞ്ഞ് വീഴ്ച ഒരു അടിക്ക് മുകളിലാണ്.
യുഎസ് ജനസംഖ്യയുടെ 40 ശതമാനത്തിലധികം കെടുതികളിൽ വലയുന്നതായാണ് റിപ്പോർട്ട്.മഞ്ഞ് ഉരുകാൻ കാലതാമസമെടുക്കുമെന്നാണ് കാലവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. വാഹന യാത്രയ്ക്ക് നിയന്ത്രണങ്ങളും ഹൈവേകളിൽ 35 മൈൽ വേഗപരിധി, ആളുകൾ വീടുകളിൽ തുടരണം തുടങ്ങി നിരവധി ജാഗ്രതാ നിർദ്ദേശങ്ങൾ ന്യൂജേഴ്‌സി ഗവർണർ പുറത്തുവിട്ടു.ജനുവരി 22 ഓടെയാണ് കാലിഫോർണിയയുടെയും പടിഞ്ഞാറൻ മെക്സിക്കോയുടെയും തീരത്ത് അസാധാരണമാംവിധം വിന്റർ സ്റ്റോം ഫേണിന്റെ ഉത്ഭവം ഉണ്ടാകുന്നത്. തൽഫലമായി കനത്ത മഞ്ഞ് വീഴ്ചയും കൊടുംങ്കാറ്റും അനുഭവപ്പെടുകയായിരുന്നു.തുടർന്നുള്ള ദിവസങ്ങളിൽ തെക്കേ അമേരിക്കയിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു.
Adjust Story Font
16

