Quantcast

945 ദിവസങ്ങള്‍ക്ക് ശേഷം മാസ്ക് ഒഴിവാക്കി ഹോങ്കോങ്

തിരിച്ചുവരവിന്‍റെ ലക്ഷണങ്ങളൊന്നുമില്ലാതെ ഹോങ്കോങ്ങിൽ വൈറസ് നിയന്ത്രണത്തിലാണെന്ന് നഗര നേതാവ് ജോൺ ലീ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    1 March 2023 6:04 AM GMT

mask mandate
X

ഹോങ്കോങ്

ഹോങ്കോങ്: നീണ്ട 945 ദിവസങ്ങള്‍ക്ക് ശേഷം മാസ്കൂരി ഹോങ്കോങ്. ഇതോടെ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം നീണ്ടുനിന്ന മാസ്ക് മാന്‍ഡേറ്റുകളില്‍ ഒന്നിന് അവസാനമായി. തിരിച്ചുവരവിന്‍റെ ലക്ഷണങ്ങളൊന്നുമില്ലാതെ ഹോങ്കോങ്ങിൽ വൈറസ് നിയന്ത്രണത്തിലാണെന്ന് നഗര നേതാവ് ജോൺ ലീ പറഞ്ഞു.

2020 ജൂലൈയിലാണ് ഹോങ്കോങില്‍ മാസ്ക് നിര്‍ബന്ധമാക്കുന്നത്. മാസ്ക് ധരിച്ചില്ലെങ്കില്‍ 5000 ഹോങ്കോങ്ങ് ഡോളർ വരെ പിഴ ഈടാക്കും. നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ ഹോങ്കോംഗ് സാധാരണ നിലയിലേക്ക് മടങ്ങുമെന്നും ലീ പറഞ്ഞു. ഈ വർഷവും വരുന്ന വർഷവും ഞങ്ങൾ സമ്പദ്‌വ്യവസ്ഥയ്ക്കും വികസനത്തിനും വേണ്ടി പൂർണ വേഗതയിൽ പ്രവർത്തിക്കുമെന്നും ലീ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച വരെ, ഹോങ്കോങ്ങിൽ താമസിക്കുന്ന ആളുകൾക്ക് പുറത്തേക്കും ഏതെങ്കിലും പൊതുസ്ഥലത്തേക്ക് പോകുമ്പോഴും മാസ്ക് നിര്‍ബന്ധമായിരുന്നു. നഗരത്തിലെ കോവിഡ് നയങ്ങളെക്കുറിച്ച് മുന്‍പും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ മാസ്ക് നിയന്ത്രണം നീക്കിയതിനെയും ചിലര്‍ വിമര്‍ശിച്ചു. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും നിരവധി പ്രദേശവാസികൾ മാസ്ക് ധരിക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

'സീറോ കോവിഡ് നയം' പ്രകാരം വൈറസിനെ നേരിടാനുള്ള ചൈനയുടെ ശ്രമം ഹോങ്കോങും പിന്തുടര്‍ന്നിരുന്നു. കർശനമായ ക്വാറന്‍റൈന്‍ നിയമങ്ങൾ, പൊതു സ്ഥലങ്ങളിൽ ഒത്തുകൂടുന്ന ആളുകളുടെ എണ്ണത്തിൽ പരിമിതികൾ, നഴ്സിംഗ് ഹോമുകളിലെ സന്ദർശകരെ നിയന്ത്രിക്കൽ എന്നിവ ഇതില്‍ ഉൾപ്പെടുന്നു.ഈ നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും കഴിഞ്ഞ വർഷം അവസാനത്തോടെ പിൻവലിച്ചിരുന്നു. ഈ കടുത്ത നിയമങ്ങൾ ഹോങ്കോങ്ങിന്‍റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തുവെന്ന് വ്യവസായ മേഖല ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം നഗരത്തിന്‍റെ മൊത്ത ആഭ്യന്തര ഉൽപാദനം 3.5% ആയി കുറഞ്ഞിരുന്നു. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി ഹോങ്കോംഗ് അടുത്ത ആഴ്ചകളിൽ അര ദശലക്ഷം വിമാന ടിക്കറ്റുകൾ നൽകാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഏഷ്യയിലെ പല രാജ്യങ്ങളിലും ഇപ്പോഴും മാസ്‌ക് ധരിക്കുന്നുണ്ട്. ദക്ഷിണ കൊറിയയിൽ, പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും ആശുപത്രികള്‍,ഫാര്‍മസികള്‍ എന്നിവിടങ്ങളിലും ഇപ്പോഴും മാസ്ക് നിര്‍ബന്ധമാണ്. അതേസമയം മാർച്ച് 13 ന് മാസ്ക് ധരിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ലഘൂകരിക്കുമെന്ന് ജാപ്പനീസ് സർക്കാർ അറിയിച്ചു. തിരക്കുള്ള സമയത്ത് മാത്രം ട്രെയിനുകളിലും ബസുകളിലും മാസ്ക് ധരിക്കണമെന്ന് ശിപാർശ ചെയ്യുന്നു. ജപ്പാനില്‍ മാസ്ക് നിര്‍ബന്ധമല്ലെങ്കിലും ഇപ്പോഴും ആളുകള്‍ മാസ്ക് ധരിക്കുന്നുണ്ട്.

TAGS :

Next Story