'ഇത് കൊടുംക്രൂരത, അമേരിക്ക ഖേദിക്കേണ്ടിവരും': ശ്രീലങ്കൻ തീരത്ത് കപ്പൽ മുക്കിയതിൽ യുഎസിന് ഇറാന്‍റെ മുന്നറിയിപ്പ്
ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന 2026ലെ മിലാന്‍ ബഹുരാഷ്ട്ര നാവിക അഭ്യാസത്തില്‍ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുന്നതിനിടെയാണ് ഐആര്‍ഐഎസ് ദേന കപ്പൽ യുഎസ് മുക്കിയത്

- Published:
5 March 2026 3:25 PM IST

തെഹ്‌റാന്‍: ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ യുഎസ് ഖേദിക്കേണ്ടിവരുമെന്ന് ഇറാന്‍. കടുത്ത ക്രൂരതയാണ് അമേരിക്ക കാണിച്ചതെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്‌സില്‍ കുറിച്ചു. ഇറാനില്‍ നിന്ന് 2000 മൈലുകള്‍ക്കപ്പുറമുള്ള കപ്പല്‍വ്യൂഹത്തെ ആക്രമിച്ചതിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും അരാഗ്ചി പറഞ്ഞു.
'ഇന്ത്യന്‍ അതിഥികളായിരുന്ന 130 നാവികരുമായി വരികയായിരുന്ന ഫ്രിഗേറ്റ് ദേനയെ മുന്നറിയിപ്പൊന്നും കൂടാതെയാണ് അന്താരാഷ്ട്ര ജലാശയത്തില്‍ ആക്രമിച്ചത്. ഇക്കാര്യം ഓര്‍ത്തുവെച്ചോളൂ, ഈ ക്രൂരതയ്ക്ക് യുഎസ് പശ്ചാത്തപിക്കേണ്ടിവരും'. അരാഗ്ചി കുറിച്ചു.
ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന 2026ലെ മിലാന്‍ ബഹുരാഷ്ട്ര നാവിക അഭ്യാസത്തില്‍ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുന്നതിനിടെയാണ് ഐആര്‍ഐഎസ് ദേന കപ്പൽ യുഎസ് മുക്കിയത്. 87 പേര്‍ മരിച്ചുവെന്നാണ് വിവരം. 32 പേരെ സൈന്യം രക്ഷപ്പെടുത്തിയതായി ശ്രീലങ്ക അറിയിച്ചു. ഏഴ് പേര്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നുണ്ടെന്നും മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളാണുള്ളതെന്നും ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഡോ.അനില്‍ ജാസിംഗേ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കപ്പല്‍ മുക്കിയതിന്റെ ഉത്തരവാദിത്തം യുഎസ് ഏറ്റെടുത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് പറഞ്ഞിരുന്നു.
Adjust Story Font
16
