ഇറാൻ ഫുട്ബോൾ ഇതിഹാസം അലി ദേയ്‌യുടെ സ്ഥാപനങ്ങൾ പൂട്ടി സീൽ ചെയ്തു
ക്രിസ്റ്റ്യാനോ റൊണാൾഡോ മറികടക്കുന്നതുവരെ അലി ദേയ് അന്താരാഷ്ട്ര തലത്തിൽ നേടിയ 109 ഗോളുകളെ കവച്ചുവയ്ക്കാൻ ആർക്കും സാധിച്ചിരുന്നില്ല.

ഇറാൻ ഫുട്ബോൾ ഇതിഹാസം അലി ദേയിയുടെ സ്ഥാപനങ്ങൾ അടച്ചുപൂട്ടി സീൽ ചെയ്ത് അധികൃതർ. ഈയാഴ്ച പണിമുടക്കാനുള്ള പ്രതിഷേധക്കാരുടെ ആഹ്വാനത്തെ പിന്തുണച്ചതിനാണ് നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തെഹ്റാനിലെ നൂർ ജ്വല്ലറിയും റെസ്റ്റോറന്റുമാണ് അടച്ചുപൂട്ടാൻ ജുഡീഷ്യറി ഉത്തരവിട്ടത്. എന്നാൽ നടപടി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയാറായിട്ടില്ലെന്ന് ന്യൂസ് ഏജൻസി പറയുന്നു.
"വിപണിയിലെ സമാധാനവും വ്യാപാരവും തകർക്കാൻ സൈബർസ്‌പേസിലെ ചില ഗ്രൂപ്പുകളുമായുള്ള സഹകരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നൂർ ജ്വല്ലറി സീൽ ചെയ്യാൻ ജുഡീഷ്യറി ഉത്തരവ് പുറപ്പെടുവിച്ചു"- ഐഎസ്എൻഎ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളെ പിന്തുണച്ചതിന് ശേഷം തനിക്ക് ഭീഷണിയുണ്ടായതായി അലി ദേയ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ മറികടക്കുന്നതുവരെ അലി ദേയ് അന്താരാഷ്ട്ര തലത്തിൽ നേടിയ 109 ഗോളുകളെ കവച്ചുവയ്ക്കാൻ ആർക്കും സാധിച്ചിരുന്നില്ല.
ഇറാനിയൻ ഫുട്ബോൾ മാനേജരും മുൻ താരവുമാണ് അലി ദേയ്. സ്‌ട്രൈക്കറായ അദ്ദേഹം 2000- 2006 കാലഘട്ടത്തിൽ ഇറാനിയൻ ദേശീയ ടീമിന്റെ ക്യാപ്റ്റനായിരുന്നു,
കഴിഞ്ഞദിവസം രാജ്യത്തെ മതകാര്യ പൊലീസ് പിരിച്ചുവിട്ടിരുന്നു. നീതിന്യായ വ്യവസ്ഥയിൽ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയാണ് നടപടി. മഹ്‌സ അമീനിയുടെ മരണത്തെ തുടർന്ന് രണ്ടു മാസത്തിലധികമായി നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.
ശിരോവസ്ത്ര നിയമം സംബന്ധിച്ച് പാർലമെന്റും പരമോന്നത ആത്മീയ നേതൃത്വവും ചർച്ച നടത്തുകയാണെന്നും രണ്ടാഴ്ചക്കുളളിൽ ഇതു സംബന്ധിച്ച തീരുമാനം വരുമെന്നും ഇറാൻ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചിട്ടുണ്ട്. ശിരോവസ്ത്ര നിയമത്തിൽ മാറ്റം വരുത്തുന്ന കാര്യം പാർലമെന്റും മതനേതൃത്വവും ചർച്ച ചെയ്തു വരികയാണെന്നും ഇറാൻ പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കിയിട്ടുണ്ട്.
കടുത്ത ഹിജാബ് നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന പരിശോധനയ്ക്കിടെയാണ് ഇറാനിലെ സദാചാര പൊലീസ് മഹ്‌സയെ കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് സെപ്തംബർ 16ന് കസ്റ്റഡിയിലിരിക്കേ മഹ്‌സ മരണപ്പെട്ടു. മഹ്‌സയുടെ സ്വദേശമായ കുർദ് മേഖലയിൽ തുടക്കമിട്ട പ്രതിഷേധം രാജ്യതലസ്ഥാനമായ ടെഹ്‌റാൻ അടക്കം 150ഓളം നഗരങ്ങളിലേക്ക് വ്യാപിച്ചു. പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് ഭരണകൂടം പലതവണ ആവശ്യപ്പെട്ടെങ്കിലും വിജയിച്ചില്ല.
Adjust Story Font
16

