തെല്‍ അവിവില്‍ ഇറാൻ്റെ മിസൈല്‍ ആക്രമണം; ലബനാനില്‍ ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
ക്ലസ്റ്റര്‍ ബോംബുകള്‍ ഘടിപ്പിച്ച മിസൈലാണ് ഇറാന്‍ പ്രയോഗിച്ചതെന്നാണ് വിവരം

- Updated:
2026-03-08 15:31:17.0

തെല്‍ അവിവ്: ഇസ്രായേലിലെ പ്രധാന നഗരമായ തെല്‍ അവിവില്‍ ഇറാന്റെ മിസൈല്‍ ആക്രണം. ആറ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ക്ലസ്റ്റര്‍ ബോംബുകള്‍ ഘടിപ്പിച്ച മിസൈലാണ് ഇറാന്‍ പ്രയോഗിച്ചതെന്നാണ് വിവരം. തകര്‍ന്ന വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സെന്‍ട്രല്‍ ഇസ്രായേലിലും മിസൈല്‍ ആക്രമണമുണ്ടായി. ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. അതിനിടെ ലബനാനിലും കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ടാങ്കിനും ബുള്‍ഡോസറിനും നേരെ മോര്‍ട്ടാര്‍ ആക്രമണം നടക്കുകയായിരുന്നു.
മേഖലയിലെ വിവിധ യുഎസ് സൈനികതാവളങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം ഇറാന്‍ തുടരുകയാണ്. യുഎസ് താവളങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒഴിവാക്കണമെന്നാണ് ഇന്നലെ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാന്‍ പറഞ്ഞതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അയല്‍രാജ്യങ്ങളില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള ആക്രമണമോ അതിനുള്ള നീക്കമോ ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രസിഡന്റ് പെസഷ്‌കിയാന്‍ മുന്നറിയിപ്പ് നല്‍കി.
ഇന്നലെ ഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്നലെ വ്യാപക ആക്രമണമുണ്ടായിരുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത്. ഇതോടെ തെഹ്‌റാന്‍ നഗരത്തിലുള്‍പ്പെടെ കരിമ്പുക നിറഞ്ഞിരിക്കുകയാണ്. തീജ്വാലകള്‍ ആകാശത്തോളം ഉയര്‍ന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Adjust Story Font
16
