മൂന്നാംവട്ട ഇറാൻ-അമേരിക്ക പരോക്ഷ ചർച്ച ഇന്ന് ജനീവയിൽ
അമേരിക്കയുടെ 12 പോർവിമാനങ്ങൾ കൂടി മേഖലയിലേക്ക് പുറപ്പെട്ടു

ജനീവ: ഗൾഫ് മേഖലയിലെ വൻ യുദ്ധസന്നാഹങ്ങൾക്കിടെ, മൂന്നാംവട്ട ഇറാൻ-അമേരിക്ക പരോക്ഷ ചർച്ച ഇന്ന് ജനീവയിൽ. ഒമാൻ വിദേശകാര്യ മന്ത്രി ബദ്ർ അൽ ബുസൈദിയുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ജനീവയിൽ ചർച്ച നടത്തി. യുദ്ധത്തിനും സമാധാനത്തിനും ഒരുക്കമാണെന്നാണ് ഇറാൻ നിലപാട് . അമേരിക്കയുടെ 12 പോർവിമാനങ്ങൾ കൂടി മേഖലയിലേക്ക് പുറപ്പെട്ടു.
പശ്ചിമേഷ്യയിൽ യുദ്ധഭീതി കൂടുതൽ കനത്തിരിക്കെ, ജനീവയിൽ നിർണായക ചർച്ചക്കൊരുങ്ങി ഇറാനും അമേരിക്കയും. ആണവ കരാർ രൂപപ്പെടുത്തുന്നതിൽ ഇറാൻ പരാജയപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. ഇറാനും അമേരിക്കക്കും ഇടയിൽ ഒരു കരാർ യാഥാർഥ്യമാക്കാൻ അവസാനവട്ട ശ്രമങ്ങളിലാണ് മധ്യസ്ഥ രാജ്യങ്ങൾ. ഇന്നലെ വൈകീട്ട് ജനീവയിൽ എത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി ഒമാൻ വിദേശകാര്യ മന്ത്രി ബദ്ർ അൽ ബുസൈദി ചർച്ച നടത്തി. യു.എസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ്, വൈറ്റ് ഹൗസ് ഉപദേശകനും ട്രംപിന്‍റെ മരുമകനുമായ ജാറെദ് കുഷ്നർ എന്നിവരാണ് ചർച്ചയിൽ അമേരിക്കയെ പ്രതിനിധാനം ചെയ്യുക.ആണവ വിഷയത്തിൽ പരമാവധി വിട്ടുവീഴ്ച ചെയ്ത് യുദ്ധം ഒഴിവാക്കണമെന്ന നിർദേശം ഒമാൻ ഉൾപ്പടെ മധ്യസ്ഥ രാജ്യങ്ങൾ ഇറാന് മുമ്പാകെ സമർപ്പിച്ചതായാണ് വിവരം.
യുദ്ധത്തിനും സമാധാനത്തിനും രാജ്യം ഒരുക്കമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞു. അതേ സമയം പരസ്പര ബഹുമാനം നിലനിർത്തുന്ന ചർച്ചക്കും കരാറിനും അമേരിക്ക തയാറാവുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. . ഇറാൻ ആണവായുധം സ്വന്തമാക്കില്ലെന്ന് ഉറപ്പാക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. ഇറാനിലെ കൂടുതൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടി ആസന്നമാണെന്ന് യുഎസ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്ക പുതുതായി 12 എഫ് 22 പോർവിമാനങ്ങൾ ഇന്നലെ ഇസ്രയേൽ വ്യോമതാവളത്തിൽ എത്തിച്ചു. ഏതു സാഹചര്യം നേരിടാനും സജ്ജമെന്ന് അമേരിക്കയും ഇറാനും വ്യക്തമാക്കി. ഇന്ത്യ ഉൾപ്പെടെ 8 രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരോട് ഇറാൻ വിടാൻ ആവശ്യപ്പെട്ടു. ഇസ്രായേലിലേക്കുള്ള മുഴുവൻ വിമാന സർവീസും നിർത്തി വെച്ചതായി ഡച്ച് എയർലൈൻസ് അറിയിച്ചു.
Adjust Story Font
16

