യുഎസ്-ഇസ്രായേൽ റഡാറുകളുടെ വലിയൊരു ഭാഗം നശിപ്പിച്ചു, ആക്രമണം എളുപ്പമായെന്ന് ഇറാന്‍
മുന്നറിയിപ്പ് സംവിധാനങ്ങൾ തകർന്നതിനാൽ, സൈന്യവും ഐആർജിസിയും ഇപ്പോൾ കൂടുതൽ കൃത്യതയോടെ ശത്രുലക്ഷ്യങ്ങളിൽ പ്രഹരമേൽപ്പിക്കുകയാണെന്നും ഇറാന്

- Published:
11 March 2026 12:39 PM IST

തെല്‍അവീവ്: യുഎസ്-ഇസ്രായേൽ റഡാറുകളുടെ വലിയൊരു ഭാഗം നശിപ്പിച്ചെന്ന് ഇറാന്‍.
അമേരിക്കൻ-ഇസ്രായേൽ റഡാർ സംവിധാനങ്ങളുടെ വലിയൊരു ഭാഗം ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആര്‍ജിസി) വിജയകരമായി നിർവീര്യമാക്കിയെന്നും അതിനാല്‍ ഇസ്രായേലി സൈനിക കേന്ദ്രങ്ങളെ വ്യക്തമായി തന്നെ ലക്ഷ്യമിടാനായെന്നും സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രാമിനിയ അവകാശപ്പെട്ടു.
'നിരീക്ഷണ സംവിധാനങ്ങള്‍ തകര്‍ന്നതോടെ, ഇറാനിയൻ ഡ്രോണുകൾക്ക് മുൻപത്തേക്കാൾ എളുപ്പത്തിൽ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ചു കടക്കാൻ അവസരമൊരുക്കി. മുന്നറിയിപ്പ് സംവിധാനങ്ങൾ തകർന്നതിനാൽ, സൈന്യവും ഐആർജിസിയും ഇപ്പോൾ കൂടുതൽ കൃത്യതയോടെ ശത്രുലക്ഷ്യങ്ങളിൽ പ്രഹരമേൽപ്പിക്കുകയാണ്'- അദ്ദേഹം പറഞ്ഞു.
ഇറാന് നേരെയുള്ള ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി തന്നെയുണ്ടാകുമെന്നും സൈനിക വക്താവ് മുന്നറിയിപ്പ് നല്‍കി.
അതേസമയം യുഎസ് - ഇസ്രായേൽ സൈന്യങ്ങൾ ഉപയോഗിക്കുന്ന റഡാർ സംവിധാനങ്ങളിൽ പകുതിയോളം തന്നെ നശിപ്പിക്കപ്പെട്ടെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ അവകാശപ്പെടുന്നത്. രഹസ്യാന്വേഷണ വിവരങ്ങള്‍ പ്രകാരമാണ് അവര്‍ ഇക്കാര്യം പറയുന്നത്. ബാക്കിയുള്ള പകുതി സംവിധാനങ്ങൾ സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നതായും മാധ്യമങ്ങള്‍ അവകാശപ്പെടുന്നു.
യുദ്ധസാമഗ്രികളിലും ക്ഷാമം നേരിടുന്നുണ്ട്. ഇസ്രായേലിന്റെ പക്കലുള്ള ആകെ ശേഖരത്തിന്റെ 75% അവർ ഇതിനകം ഉപയോഗിച്ചു കഴിഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇസ്രായേലില്‍ ഇറാന്റെ കനത്ത മിസൈല്‍ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. തെല്‍ അവിവിലും ജെറുസലേമിലും നിരവധി മിസൈലുകളാണ് പതിച്ചു. അതേസമയം, തെഹ്‌റാന്‍ ഉള്‍പ്പെടെയുള്ള ഇറാന്‍റെ വിവിധ നഗരങ്ങളില്‍ ഇസ്രായേലും അമേരിക്കയും ആക്രമണം തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ 16 ഇറാന്‍ ബോട്ടുകള്‍ തകര്‍ത്തുവെന്ന് യുഎസ് അവകാശപ്പെട്ടു.
Adjust Story Font
16
