ഇറാൻ - യുഎസ് ചർച്ച പരാജയം; അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇസ്‌ലാമാബാദ് വിട്ടു
ഏറ്റവും മികച്ച വാഗ്ദാനം മുന്നോട്ട് വെച്ചെങ്കിലും ഇറാൻ സ്വീകരിച്ചില്ലെന്ന് പറഞ്ഞാണ് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ചർച്ചാ വേദിയിൽ നിന്ന് മടങ്ങിയത്. ദേശീയ താൽപര്യങ്ങൾ മുൻനിർത്തി ചർച്ച തുടരുമെന്നുമാണ് ഇറാൻ നിലപാട്

- Updated:
2026-04-12 05:08:39.0

ഇസ്‌ലാമാബാദ്: പാകിസ്താന്റെ മധ്യസ്ഥതയിൽ ഇസ്‌ലാമാബാദിൽ നടന്ന നിർണ്ണായകമായ ഇറാൻ-യുഎസ് ചർച്ച പരാജയം. ചർച്ചയിൽ നിന്ന് അമേരിക്ക പിൻമാറുകയായിരുന്നു. ഏറ്റവും മികച്ച വാഗ്ദാനം മുന്നോട്ട് വെച്ചെങ്കിലും ഇറാൻ സ്വീകരിച്ചില്ലെന്ന് പറഞ്ഞാണ് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ചർച്ചാ വേദിയിൽ നിന്ന് മടങ്ങിയത്. ദേശീയ താൽപര്യങ്ങൾ മുൻനിർത്തി ചർച്ച തുടരുമെന്നുമാണ് ഇറാൻ നിലപാട്.
ചർച്ചകളിൽ നിന്ന് പിന്മാറാൻ അമേരിക്ക ഒരു കാരണം കണ്ടെത്തുകയായിരുന്നുവെന്ന് ഇറാൻ പ്രതിനിധി സംഘത്തോട് അടുത്ത വൃത്തങ്ങൾ ആരോപിച്ചു. പന്ത് ഇനി അമേരിക്കയുടെ കോർട്ടിലാണെന്നും അവർ വ്യക്തമാക്കി. എന്നാൽ, ചർച്ചകളുടെ ഫലം എന്തുതന്നെയായാലും ഇറാനുമേൽ വാഷിംഗ്ടൺ വിജയം നേടിക്കഴിഞ്ഞു എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ തങ്ങളുടെ രണ്ട് കപ്പലുകൾ കടന്നുപോയെന്ന യുഎസ് അവകാശവാദം ഇറാൻ നിഷേധിച്ചു. സൈനിക കപ്പലുകൾ ഈ ജലപാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ലെബനനിൽ ഇസ്രായേൽ നടത്തിയ ശക്തമായ ബോംബാക്രമണമാണ് കാര്യങ്ങൾ വഷളാക്കിയത്. തെക്കൻ ലെബനനിലെ ടെഫാഹ്തയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു.
ചർച്ചകൾ താൽക്കാലികമായി പരാജയപ്പെട്ടെങ്കിലും ആശയവിനിമയത്തിനുള്ള വഴികൾ അടഞ്ഞിട്ടില്ലെന്ന് പാക്കിസ്താന്റെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥർ അറിയിച്ചു. ഇറാനും മറ്റ് പ്രാദേശിക രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ പാകിസ്താൻ ഇനിയും ശ്രമങ്ങൾ തുടരും. ഒറ്റ കൂടിക്കാഴ്ചയിൽ തന്നെ കരാറിലെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു. ചില വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. എങ്കിലും 2-3 പ്രധാന കാര്യങ്ങളിൽ ഇനിയും അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16
