ആണവ കേന്ദ്രങ്ങൾ മുൻപത്തേക്കാൾ ശക്തമായി പുനർ നിർമിക്കുമെന്ന് ഇറാൻ
ഇറാന്‍ വീണ്ടും ആണവ കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചാൽ ആക്രമണം നേരിടേണ്ടി വരുമെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പ്

ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ Photo- Reuters
തെഹ്റാൻ: ആണവ കേന്ദ്രങ്ങൾ മുൻപത്തേക്കാൾ ശക്തമായി പുനർ നിർമിക്കുമെന്ന് വ്യക്തമാക്കി ഇറാൻ. രാജ്യത്തിന്റെ ആണവ സംഘടനയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ പ്രതികരണം. ഇസ്രയേൽ, യുഎസ് ആക്രമണങ്ങളിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് തകരാർ സംഭവിച്ചിരുന്നു.
എന്നാല്‍, ആക്രമണങ്ങൾ ഇറാന്റെ ആണവ പദ്ധതിയെ ഇല്ലാതാക്കിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥ നാശനഷ്ടങ്ങളുടെ വ്യക്തമായ വിവരം ഇതുവരെ ആരും പുറത്തുവിട്ടിട്ടില്ല. ആണവ കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചാൽ ഇറാന്‍, വീണ്ടും ആക്രമണം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഫാക്ടറികളും കെട്ടിടങ്ങളും തകർത്തത് തങ്ങൾക്ക് ഒരു വലിയ പ്രശ്നമല്ലെന്നും വീണ്ടും ശക്തമായ രീതിയിൽ അവ പുനർ നിർമിക്കുമെന്നാണ് ഇറാൻ വിശദമാക്കുന്നത്. കെട്ടിടങ്ങൾ നശിപ്പിച്ചെന്ന് കരുതി ഞങ്ങൾ പിന്നോട്ട് പോകില്ലെന്ന് തന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പെസഷ്കിയാന്‍ പറഞ്ഞു. ഇറാനിയൻ ശാസ്ത്രജ്ഞർക്ക് ഇപ്പോഴും ആവശ്യമായ ആണവ പരിജ്ഞാനം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടന്നാൽ അവ പുനർ നിർമിക്കുമെന്ന് മസൂദ് പെസെഷ്കിയാൻ ഫെബ്രുവരിയിലും പ്രതികരിച്ചിരുന്നു. ജൂൺ മാസത്തിൽ 12 ദിവസം നീണ്ട ഇസ്രയേൽ യുദ്ധത്തിനിടെ ഇറാന്റെ പ്രമുഖ ശാസ്ത്രജ്ഞർ അടക്കം കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടത്തിയാണ് ഇറാൻ തിരിച്ചടിച്ചിരുന്നത്.
Adjust Story Font
16

