'പ്രതികരിക്കാൻ നിർബന്ധിതരായാൽ ആക്രമിക്കും': അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പ്രാദേശിക രാജ്യങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ അമേരിക്കയെയും ഇസ്രായേലിനെയും അനുവദിക്കരുതെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ

- Published:
8 March 2026 12:41 PM IST

തെഹ്‌റാൻ: അയൽരാജ്യങ്ങളിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള ആക്രമണമോ അതിനുള്ള നീക്കമോ ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ മുന്നറിയിപ്പ് നൽകി. ഇറാൻ സ്റ്റേറ്റ് ടിവിയിലൂടെ നൽകിയ പ്രസ്താവനയിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങൾ ആക്രമിക്കപ്പെടുന്നത് വരെ അയൽരാജ്യങ്ങളെ ലക്ഷ്യം വെക്കില്ലെന്ന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ്, അനിവാര്യമായ സാഹചര്യത്തിൽ പ്രതികരിക്കാൻ രാജ്യം നിർബന്ധിതമാകുമെന്ന് അദേഹം ആവർത്തിച്ചത്.
ഇറാൻ എപ്പോഴും അയൽരാജ്യങ്ങളുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പെസഷ്കിയാൻ പറഞ്ഞു. അയൽക്കാരെ സഹോദരങ്ങളായാണ് കാണുന്നതെന്നും മേഖലയിലെ രാജ്യങ്ങൾ കൈകോർത്ത് പ്രവർത്തിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. പ്രാദേശിക രാജ്യങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ അമേരിക്കയെയും ഇസ്രായേലിനെയും അനുവദിക്കരുത്. രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ബാഹ്യശക്തികളുടെ ഇടപെടലില്ലാതെ ആന്തരികമായിത്തന്നെ പരിഹരിക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാന്റെ സൈനിക-സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഞായറാഴ്ച പുലർച്ചെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സിന്റെ (ഖുദ്‌സ് ഫോഴ്‌സ്) ലെബനൻ ബ്രാഞ്ച് കമാൻഡർമാരെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ഒടുവിലായി ആക്രമണം നടത്തിയത്. ശനിയാഴ്ച തെഹ്റാനിലെ പ്രധാന എണ്ണ സംഭരണ കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു. യുദ്ധസാഹചര്യത്തിൽ ഇതാദ്യമായാണ് ഒരു സിവിൽ വ്യാവസായിക കേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത്.
തലസ്ഥാനത്തും വടക്കൻ പ്രവിശ്യകളിലും എണ്ണ വിതരണം ചെയ്യുന്ന പ്രധാന കേന്ദ്രത്തിന് നേരെയുണ്ടായ ഈ ആക്രമണത്തിന് പിന്നിൽ അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ കുറ്റപ്പെടുത്തി. ഇറാനും അയൽരാജ്യങ്ങളും തമ്മിൽ ഭിന്നതയുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് സയണിസ്റ്റ് ഭരണകൂടം നടത്തുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Adjust Story Font
16
