Quantcast

'ഇറാന് ഇനിയൊന്നും നഷ്ടപ്പെടാനില്ല, അവസാനം വരേയ്ക്കും അവര്‍ പോരാടും': വെലീന ടാകറോവ്

ഹോർമുസ് കടലിടുക്കിലെ സംഭവവികാസങ്ങളിലൂടെ ലോകം അപ്രതീക്ഷിത തിരിച്ചടികൾ നേരിടുമെന്നും ജിയോ പൊളിറ്റിക്സ് വിദഗ്ധയായ വെലീന വ്യക്തമാക്കി

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-03-05 10:57:08.0

Published:

5 March 2026 4:26 PM IST

ഇറാന് ഇനിയൊന്നും നഷ്ടപ്പെടാനില്ല, അവസാനം വരേയ്ക്കും അവര്‍ പോരാടും: വെലീന ടാകറോവ്
X

ന്യൂഡല്‍ഹി: യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ഇറാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടേയും പ്രത്യാക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ പശ്ചിമേഷ്യ ഒന്നടങ്കം യുദ്ധഭീതിയില്‍ മരവിച്ചുതുടങ്ങിയിട്ട് അധികദിവസങ്ങളൊന്നും ആയിട്ടില്ല. സംഘര്‍ഷം വ്യാപിച്ചതിന് പിന്നാലെ ഒരുപടി കൂടി കടന്ന് ഹോര്‍മുസ് കടലിടുക്കിന് തടയിടാന്‍ ഇറാന്‍ തീരുമാനിച്ചതോടെ ലോകമൊന്നടങ്കം ഉറ്റുനോക്കുന്ന വിഷയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മേഖല. ചൈനീസ് ചരക്കുകളൊഴിച്ച് ഹോര്‍മുസിലൂടെ യാതൊന്നും കടത്തിവിടുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇപ്പോഴിതാ, ഹോര്‍മുസ് കടലിടുക്കില്‍ സംഭവിക്കുന്ന കാര്യങ്ങളിലൂടെ ലോകം അപ്രതീക്ഷിതമായ പല തിരിച്ചടികളും നേരിടാന്‍ പോവുകയാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ജിയോപൊളിറ്റിക്‌സ് വിദഗ്ധയായ വെലീന ടാകറോവ്. ദേശീയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

ഇതിന് മുന്‍പൊരിക്കലും ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി അടച്ചിട്ടില്ലെന്നും ഇത്തരമൊരു നീക്കം ഒരാളും പ്രതീക്ഷിച്ചിരുന്നില്ലെന്നും വെലീന പറഞ്ഞു. ഇറാന്‍ പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നായത് കൊണ്ടാകാം ഇത്തരമൊരു നീക്കത്തിന് വേഗത്തില്‍ തയ്യാറായതെന്നും അവര്‍ പറഞ്ഞു.

'ഹോര്‍മുസ് കടലിടുക്ക് അടച്ചതുമായി ബന്ധപ്പെട്ട് ഇനിയെന്തെല്ലാം സംഭവിക്കുമെന്നതാണ് യുദ്ധം കൊണ്ടുവരുന്ന ഏറ്റവും വലിയ പ്രതിസന്ധി. അതൊരു പ്രധാനപ്പെട്ട ഘടകം തന്നെയാണ്. ഇതൊരു ഉപരോധത്തിലേക്ക് പോകുമെന്ന് ആരും കരുതിക്കാണില്ല. മുന്‍പ് സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നപ്പോഴൊന്നും ഇറാന്‍ ഈ കടലിടുക്ക് അടക്കുന്നതിലേക്ക് എത്തിയിരുന്നില്ല. ഇപ്പോഴെന്താണ് സംഭവിച്ചത്, ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങള്‍ എന്തുചെയ്യണമെന്നറിയാതെ പ്രയാസപ്പെടുന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണ്.' വെലീന വ്യക്തമാക്കി.

'ഇറാന് മാത്രമല്ല, നിലവില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന സ്ഥലങ്ങളിലെല്ലാം പ്രശ്‌നങ്ങള്‍ ഇനിയും ഉയരാനാണ് സാധ്യത. അഭിനേതാക്കള്‍, വ്യാപാരികള്‍, കമ്പനികള്‍, സര്‍വോപരി സാധാരണക്കാര്‍ എന്നിങ്ങനെ എല്ലാ വിഭാഗമാളുകളും കുറഞ്ഞത് നാലാഴ്ചയെങ്കിലും യുദ്ധസാഹചര്യത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്'. വെലീന പറഞ്ഞു.

'നിലവില്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തവരെ പോലെയാണ് ഇറാനുള്ളത്. അതുകൊണ്ട് തന്നെ അവസാനശ്വാസം വരെയ്ക്കും ഈ പോരാട്ടം നീണ്ടുപോകാനുള്ള സാധ്യതയേറെയാണ്. ഇറാനിയന്‍ പ്രോക്‌സീകളെയും നെറ്റ്‌വര്‍ക്കുകളെയുമെല്ലാം അവര്‍ കളത്തിലിറക്കിയേക്കും. യൂറോപ്പിലടക്കം അവര്‍ക്കുള്ള പിന്തുണയെക്കുറിച്ച് ആലോചിച്ചുനോക്കൂ. അതുകൊണ്ട് തന്നെ ഇറാനെ കീഴ്‌പ്പെടുത്തി വരുതിയിലാക്കുകയെന്നത് യുഎസ്-ഇസ്രായേല്‍ സംയുക്ത സേനയെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയായിരിക്കും'. വെലീന കൂട്ടിച്ചേര്‍ത്തു.

ഇസ്രായേല്‍-യുഎസ് ആക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ ഇരുകൂട്ടരും ആക്രമണ-പ്രത്യാക്രമണങ്ങള്‍ കടുപ്പിച്ചിരുന്നു. വിശാഖപട്ടണത്തില്‍ നിന്ന് മടങ്ങുകയായിരുന്ന ഇറാനിയന്‍ കപ്പലിന് നേരെയുണ്ടായ യുഎസ് ആക്രമണത്തില്‍ 87 നാവികര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പിന്നാലെ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലകളില്‍ യുഎസ് എണ്ണക്കപ്പലുകള്‍ ആക്രമിച്ചുകൊണ്ട് ഇറാന്‍ തിരിച്ചടി നല്‍കുകയും ചെയ്തു. ഇറാഖിലെ യുഎസ് എംബസിയിലും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധക്കപ്പല്‍ മുക്കിയതില്‍ അമേരിക്ക കഠിനമായി ഖേദിക്കേണ്ടിവരുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

TAGS :

Next Story