Quantcast

ഖുര്‍റംശഹ്‌റിന് പിന്നാലെ സെജ്ജില്‍ പുറത്തെടുത്ത് ഇറാന്‍, പ്രയോഗിച്ചത് 2,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍

ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ ഇതാദ്യമായാണ് സെജ്ജില്‍ മിസൈലുകള്‍ ഇറാന്‍ പ്രയോഗിക്കുന്നത്

MediaOne Logo
ഖുര്‍റംശഹ്‌റിന് പിന്നാലെ സെജ്ജില്‍ പുറത്തെടുത്ത് ഇറാന്‍, പ്രയോഗിച്ചത് 2,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍
X

തെഹ്‌റാന്‍: യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ആരംഭിച്ച യുദ്ധം 17-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പശ്ചിമേഷ്യയെ ഒന്നടങ്കം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി മൂന്ന് നിബന്ധനകള്‍ ഇറാന്‍ മുന്നോട്ടുവെച്ചിരുന്നെങ്കിലും ഖാര്‍ഗ് ദ്വീപിന് നേരെ കഴിഞ്ഞ ദിവസം അമേരിക്ക ബോംബാക്രമണം നടത്തിയതോടെ മേഖല കൂടുതല്‍ സംഘര്‍ഷഭരിതമായിരിക്കുകയാണ്.

ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇസ്രായേൽ-യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ അത്യാധുനിക മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ഇസ്രായേലിനെതിരായ ഐആര്‍ജിസി പ്രതികാര നടപടികളുടെ ഭാഗമായാണ് മിസൈലാക്രമണം നടത്തിയതെന്ന് ഇറാന്‍ സൈനിക വക്താവിനെ ഉദ്ദരിച്ച് ഇസ്രായേൽ മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഓപ്പറേഷന്‍ ട്രൂ പ്രോമിസ് ഫോറിന്റെ ഭാഗമായുള്ള പ്രത്യാക്രമണങ്ങളില്‍ 54-ാമത് മിസൈലാണ് കഴിഞ്ഞ ദിവസം പ്രയോഗിച്ചതെന്ന് ഇസ്‌ലാം ടൈംസ് വ്യക്തമാക്കി.

ഖുര്‍റംശഹര്‍, ഖൈബര്‍ ശേഖന്‍, ഖദ്ര്‍, ഇമാദ് എന്നീ മിസൈലുകളോടൊപ്പം അതിശക്തമായ സെജ്ജില്‍ മിസൈലും പ്രയോഗിച്ചെന്ന് ഐആര്‍ജിസി വക്താവ് പ്രതികരിച്ചു. ഇസ്രായേലിന്റെ സൈനികനീക്കങ്ങള്‍ നടത്തുന്ന തന്ത്രപ്രധാനമായ മേഖലകളിലേക്കാണ് ലക്ഷ്യം കണ്ടതെന്നും പ്രസ്താവനയില്‍ ഇറാന്‍ കൂട്ടിച്ചേര്‍ത്തു.

സൈനികര്‍ സാധാരണഗതിയില്‍ ഉപയോഗിക്കുന്ന മിസൈലുകളെ അപേക്ഷിച്ച് പതിന്മടങ്ങ് വേഗതയും കൃത്യതയും കൈമുതലാക്കിയ ഫാത്തിഹ് മിസൈലുകളും ഖുര്‍റംശഹര്‍ മിസൈലുകളും കഴിഞ്ഞ ദിവസം ഇറാൻ പ്രയോഗിച്ചതായാണ് വിവരം. ഫാത്തിഹ് മിസൈലുകളോളം, അല്ലെങ്കില്‍, ഒരുപക്ഷേ അതിന്റെ ഇരട്ടിയാണ് സെജ്ജില്‍ മിസൈലുകളുടെ ശേഷി. ഇറാന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത, രണ്ട് ഘട്ടങ്ങളുള്ള, ഖര ഇന്ധനം ഉപയോഗിക്കുന്ന മിസൈലാണ് സെജ്ജില്‍. ഇറാന്റെ കൈവശമുള്ളതില്‍ ഏറ്റവും വലിയ മിസൈലുകളിലൊന്നാണിവ. യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ ഇതാദ്യമായാണ് സെജ്ജില്‍ മിസൈലുകള്‍ ഇറാന്‍ പ്രയോഗിക്കുന്നത്.

2500 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് സെജ്ജില്‍. എന്ന് വെച്ചാല്‍ പശ്ചിമേഷ്യ ഒന്നാകെ ഇതിന്റെ ലക്ഷ്യപരിധിയില്‍ പെടും. തെല്‍ അവിവിനെ 2,000 കിലോമീറ്റര്‍ അകലെ നിന്നുപോലും ഇവയ്ക്ക് ചാരമാക്കാന്‍ സാധിക്കും. നതാന്‍സില്‍ നിന്ന് വെറും ഏഴ് മിനിറ്റ് കൊണ്ട് ഇവ തെല്‍ അവിവിലെത്തുമെന്നാണ് ഇറാന്റെ അവകാശവാദം. 1,000 കിലോ ഭാരം വഹിക്കാന്‍ ശേഷിയുള്ള സെജ്ജിലിന് സജില്‍, അഷൗറ, അഷൂറ എന്നും പേരുകളുണ്ട്.

TAGS :

Next Story