യുഎസ് എംബസിക്ക് നേരെ മിസൈൽ ആക്രമണം; അമേരിക്കൻ സൈനികരുടെ വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ ഇനാം പ്രഖ്യാപിച്ച് സായുധ ഗ്രൂപ്പ്
ഇറാഖിലെ യുഎസ് സൈനികരുടെ വിവരങ്ങൾ നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ ഇനാം പ്രഖ്യാപിച്ച് സായുധ സംഘം

ബാഗ്ദാദ്: ഇറാഖിലെ യുഎസ് സൈനികരുടെ വിവരങ്ങൾ നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ (ഏകദേശം 1.25 കോടി രൂപ) ഇനാം പ്രഖ്യാപിച്ച് സായുധ സംഘം. ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളുടെ കൂട്ടായ്മയായ 'ഇസ്‌ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്' (IRI) ആണ് ഈ പ്രഖ്യാപനം നടത്തിയത്. ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ മിസൈൽ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് പ്രഖ്യാപനം.
അതേസമയം, ശനിയാഴ്ച പുലർച്ചെ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിലുള്ള യുഎസ് എംബസിക്ക് നേരെ മിസൈൽ ആക്രമണമുണ്ടായി. എംബസി വളപ്പിലെ ഹെലിപാഡിലാണ് മിസൈൽ പതിച്ചത്. ആക്രമണത്തെത്തുടർന്ന് എംബസിക്ക് മുകളിൽ കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ പ്രമുഖ സായുധ ഗ്രൂപ്പായ കതൈബ് ഹിസ്ബുല്ലയുടെ രണ്ട് കമാൻഡർമാർ കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് ഈ ആക്രമണമെന്നാണ് റിപ്പോർട്ട്.
ഇറാനും യുഎസും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ഇറാഖിലെ അമേരിക്കൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ യുഎസ് എംബസി നിർദേശം നൽകിയിട്ടുണ്ട്. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ സുരക്ഷാ മുന്നറിയിപ്പ്. യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ കഴിഞ്ഞ രണ്ടാഴ്ചയായി ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടാകുന്നുണ്ട്. ഇതിനിടയിൽ ഇനാം കൂടി പ്രഖ്യാപിച്ചത് മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്
Adjust Story Font
16

