'ട്രംപ് ഏകാധിപതി': അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ വീണ്ടും മത്സരിച്ചേക്കുമെന്ന് കമലാ ഹാരിസ്
ഭാവിയിൽ ഒരു വനിതാ പ്രസിഡന്റ് വൈറ്റ് ഹൗസിലെത്തും എന്ന് ഉറപ്പുണ്ടെന്നും അത് തന്റെ കൊച്ചുമക്കളുടെ ജീവിതകാലത്തുതന്നെ സംഭവിക്കുമെന്നും കമല ഹാരിസ്

വാഷിങ്ടൻ: 2028ൽ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചേക്കുമെന്ന് സൂചന നൽകി മുൻ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് കമലയുടെ വെളിപ്പെടുത്തൽ. ഭാവിയിൽ ഒരു വനിതാ പ്രസിഡന്റ് വൈറ്റ് ഹൗസിലെത്തും എന്ന് ഉറപ്പുണ്ടെന്നും അത് തന്റെ കൊച്ചുമക്കളുടെ ജീവിതകാലത്തുതന്നെ സംഭവിക്കുമെന്നും കമല ഹാരിസ് ബിബിസിയോട് പറഞ്ഞു.
“എന്റെ മുഴുവൻ കരിയറും പൊതുസേവനത്തിനായി സമർപ്പിച്ചതാണ്. സർവേകളുടെ അഭിപ്രായങ്ങൾ കേട്ടിരുന്നുവെങ്കിൽ ഞാൻ ഇവിടെ ഇരിക്കുമായിരുന്നില്ല''- കമല ഹാരിസ് പറഞ്ഞു. അഭിമുഖത്തിൽ ഡൊണൾഡ് ട്രംപിനെ കടുത്ത ഭാഷയിൽ വിമർശിച്ച ഹാരിസ്, “ഏകാധിപതിയും ഫാഷിസ്റ്റും” എന്നാണ് വിശേഷിപ്പിച്ചത്.
“ട്രംപ് ഒരു സ്വേച്ഛാധിപത്യ ഭരണകൂടം സ്ഥാപിക്കുമെന്ന് ഞാൻ പ്രചാരണ വേളയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് അതാണ് സംഭവിച്ചിരിക്കുന്നത്. നീതിന്യായ വകുപ്പിനെയും ഫെഡറൽ ഏജൻസികളെയും അദ്ദേഹം രാഷ്ട്രീയ ആയുധങ്ങളാക്കി, മാധ്യമങ്ങളെയും വിമർശകരെയും ലക്ഷ്യമാക്കി ആക്രമിച്ചു''- കമല ഹാരിസ് പറഞ്ഞു.
ട്രംപിൻ്റെ ആവശ്യങ്ങൾക്ക് എളുപ്പത്തിൽ വഴങ്ങിപ്പോയ അമേരിക്കയിലെ ബിസിനസ് നേതാക്കളെയും സ്ഥാപനങ്ങളെയും ഹാരിസ് വിമർശിച്ചു. അവർ ഒരു ഏകാധിപതിയുടെ കാൽക്കൽ മുട്ടുമടക്കുകയാണെന്നും, അധികാരത്തോട് അടുത്തിരിക്കാനും ലയനങ്ങൾക്ക് അംഗീകാരം നേടാനും അല്ലെങ്കിൽ അന്വേഷണങ്ങൾ ഒഴിവാക്കാനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഹാരിസ് ആരോപിച്ചു.
Adjust Story Font
16

