പത്താം ക്ലാസ്സോടെ പഠനം പാതിവഴിയില്‍ നിര്‍ത്തി ബീഡിത്തൊഴിലാളിയായ മലയാളി ഇന്ന് അമേരിക്കയില്‍ ജഡ്ജി
'ദിവസക്കൂലിക്ക് ഒരു വർഷത്തോളം ഞാൻ ബീഡി ചുരുട്ടി. അത് ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചു'

വാഷിങ്ടണ്‍: ടെക്‌സസിൽ ജില്ലാ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത 51കാരനായ സുരേന്ദ്രൻ കെ പട്ടേൽ മലയാളിയാണ്. അതിലുപരി പഠനം പാതിവഴിയിലുപേക്ഷിച്ച് പല തൊഴിലുകള്‍ ചെയ്താണ് ഈ കാസര്‍കോടുകാരന്‍ ഇന്നത്തെ ഉന്നത പദവിയിലെത്തിയത്.
പത്താം ക്ലാസ്സോടെ പഠനം നിര്‍ത്തി ഉപജീവനത്തിനായി ബീഡി ചുരുട്ടാന്‍ പോയി സുരേന്ദ്രന്‍- "എന്‍റെ കുടുംബത്തിന് സാമ്പത്തിക ശേഷിയില്ലാത്തതിനാൽ പത്താം ക്ലാസിന് ശേഷം ഞാൻ പഠനം ഉപേക്ഷിച്ചു. ദിവസക്കൂലിക്ക് ഒരു വർഷത്തോളം ഞാൻ ബീഡി ചുരുട്ടി. അത് ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചു".
നിയമ ബിരുദമുൾപ്പെടെയുള്ള വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകിയത് തന്‍റെ ഗ്രാമത്തിലെ സുഹൃത്തുക്കളാണെന്ന് സുരേന്ദ്രന്‍ പറയുന്നു. നിയമ പഠനത്തിനിടെ ഒരു ഹോട്ടലിലും ജോലി ചെയ്തു- "ഞാൻ എൽ.എൽ.ബി പൂർത്തിയാക്കിക്കഴിഞ്ഞപ്പോള്‍ ഇന്ത്യയിൽ നിന്ന് ലഭിച്ച പ്രവര്‍ത്തന പരിചയം അമേരിക്കയില്‍ അതിജീവനത്തിന് എന്നെ സഹായിച്ചു. അമേരിക്കയില്‍ തടസ്സങ്ങളുണ്ടായിരുന്നില്ല എന്നല്ല. ടെക്സസിൽ മത്സരിച്ചപ്പോൾ, എന്റെ ഉച്ചാരണത്തെക്കുറിച്ച് നെഗറ്റീവ് പ്രചാരണങ്ങളുണ്ടായിരുന്നു. ഡെമോക്രാറ്റിക് പ്രൈമറിയിലേക്ക് മത്സരിച്ചപ്പോൾ ഞാൻ വിജയിക്കുമെന്ന് എന്‍റെ പാർട്ടി പോലും കരുതിയില്ല".
എല്ലാവർക്കും ഒരു സന്ദേശമേ തനിക്ക് നല്‍കാനുള്ളൂവെന്ന് സുരേന്ദ്രന്‍ പറഞ്ഞു- "നിങ്ങളുടെ ഭാവി തീരുമാനിക്കാൻ ആരെയും അനുവദിക്കരുത്. അത് തീരുമാനിക്കേണ്ടത് നിങ്ങൾ മാത്രമായിരിക്കണം".
റിപബ്ലിക്കൻ പാർട്ടി പ്രതിനിധി എഡ്വേഡ് ക്രെനിക്കിനെ പിന്നിലാക്കിയാണ് ഡെമൊക്രാറ്റിക് പാർട്ടി പ്രതിനിധിയായ സുരേന്ദ്രൻ ടെക്സസില്‍ കൗണ്ടി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ടത്. സുപ്രിംകോടതി അഭിഭാഷകനായിരുന്ന അദ്ദേഹം 2007ലാണ് അമേരിക്കയില്‍ സ്ഥിരതാമസമാക്കുന്നത്.
Summary- 51 year old Surendran K Pattel who was recently sworn in as a district judge in Texas says his days rolling beedis and working as a housekeeper, pushed him to complete his education and achieve success in the US
Adjust Story Font
16

