ഇറാനിലേക്ക് ഉടൻ കരസേനാ നീക്കം ഉണ്ടായേക്കാമെന്ന് കുർദിഷ് നേതാവ്
കുർദിഷ് ഗ്രൂപ്പുകളുടെ നീക്കത്തെ പ്രതിരോധിക്കാൻ ഇറാൻ ശക്തമായ നടപടികൾ ആരംഭിച്ചു

- Published:
7 March 2026 4:25 PM IST

തെഹ്‌റാൻ: ഇറാഖിലെ കുർദിഷ് വിമത ഗ്രൂപ്പുകൾ ഇറാൻ അതിർത്തി കടന്ന് സൈനിക നീക്കം നടത്താൻ സാധ്യതയുണ്ടെന്ന് മുതിർന്ന കുർദിഷ് നേതാവ് വെളിപ്പെടുത്തി. നിലവിൽ മേഖലയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത്, ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെതിരെ (IRGC) ശക്തമായ പോരാട്ടത്തിന് തങ്ങൾ തയ്യാറെടുക്കുകയാണെന്ന് അദേഹം അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഇറാൻ ഭരണകൂടം നിലവിൽ നേരിടുന്ന ആഭ്യന്തരവും അന്തർദേശീയവുമായ സമ്മർദങ്ങൾ ഈ നീക്കത്തിന് അനുകൂലമാണെന്ന് കുർദിഷ് വിഭാഗം വിശ്വസിക്കുന്നു. വ്യോമാക്രമണങ്ങൾക്കപ്പുറം, തന്ത്രപ്രധാനമായ അതിർത്തി മേഖലകളിലൂടെ നേരിട്ടുള്ള കരസേനാ നീക്കം നടത്തിയാൽ മാത്രമേ ഇറാന്റെ പ്രതിരോധം തകർക്കാൻ കഴിയൂ എന്നാണ് ഇവരുടെ വിലയിരുത്തൽ. ഇത് ഇറാനിലെ പടിഞ്ഞാറൻ പ്രവിശ്യകളിൽ വലിയ രീതിയിലുള്ള സായുധ പോരാട്ടങ്ങൾക്ക് വഴിവെച്ചേക്കാം.
അതേസമയം, കുർദിഷ് ഗ്രൂപ്പുകളുടെ ഈ നീക്കത്തെ പ്രതിരോധിക്കാൻ ഇറാൻ ശക്തമായ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇറാഖിലെ കുർദിസ്താൻ മേഖലയിലുള്ള വിമത താവളങ്ങൾക്ക് നേരെ ഇറാൻ ഇതിനകം തന്നെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വിദേശ ശക്തികളുടെ പിന്തുണയോടെയാണ് കുർദിഷ് പോരാളികൾ പ്രവർത്തിക്കുന്നതെന്നും, തങ്ങളുടെ അതിർത്തി ലംഘിക്കാൻ ശ്രമിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്നും ഇറാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി.
മേഖലയിലെ രാഷ്ട്രീയ അനിശ്ചിതത്വവും ഇറാനിലെ സമീപകാല മാറ്റങ്ങളും ഈ നീക്കത്തിന് ആക്കം കൂട്ടുന്നുണ്ട്. കുർദിഷ് പോരാളികൾ അതിർത്തി കടന്നാൽ അത് കേവലം ഒരു പ്രാദേശിക സംഘർഷമായി ഒതുങ്ങില്ലെന്നും, മധ്യേഷ്യയുടെ മൊത്തത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളെ അത് ബാധിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ ആശങ്കപ്പെടുന്നു.
Adjust Story Font
16
