Quantcast

എപ്സ്റ്റീന്‍ ഫയല്‍സിലെ മറച്ചുവെച്ച വിവരങ്ങള്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ കാണിക്കും

പുറത്തുവന്ന രേഖകളിലെ പല ഭാഗങ്ങളും മറച്ചത് രൂക്ഷ വിമര്‍ശനത്തിനിടയാക്കിയ പശ്ചാത്തലത്തിലാണ് യുഎസ് നീതിന്യായ വകുപ്പിന്റെ തീരുമാനം

MediaOne Logo
Emails Reveal Indian Victim In Epstein Case
X

വാഷിങ്ടണ്‍ ഡിസി: വന്‍ വിവാദമായ എപ്സ്റ്റീന്‍ ഫയല്‍സിലെ മറച്ചുവെച്ച വിവരങ്ങള്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ കാണിക്കുമെന്ന് നീതിന്യായ വകുപ്പ്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി പ്രമുഖര്‍ക്കുള്ള ബന്ധം വെളിവാക്കുന്ന രേഖകളിലെ പല നിര്‍ണായക ഭാഗങ്ങളും മറച്ചുവെച്ചാണ് പുറത്തുവിട്ടിരുന്നത്. ഇത് രൂക്ഷ വിമര്‍ശനത്തിനിടയാക്കിയ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് അംഗങ്ങളെ മറച്ചുവെക്കാത്ത രേഖകള്‍ കാണിക്കാനുള്ള തീരുമാനം. ഫെബ്രുവരി ഒമ്പതിനാണ് അംഗങ്ങളെ എപ്സ്റ്റീന്‍ രേഖകള്‍ മറയില്ലാതെ കാണിക്കുക.

കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മാത്രമാണ് രേഖകള്‍ കാണാനാവുകയെന്നും സ്റ്റാഫുകള്‍ക്ക് കാണാന്‍ അനുവാദമുണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്. വിവരങ്ങള്‍ എഴുതിയെടുക്കാന്‍ അനുവദിക്കുമെങ്കിലും പകര്‍പ്പ് എടുക്കാന്‍ സാധിക്കില്ല. അന്തരിച്ച അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട മൂന്ന് ദശലക്ഷത്തിലേറെ രേഖകളാണ് യുഎസ് നീതിന്യായ വകുപ്പ് എപ്സ്റ്റീന്‍ ഫയല്‍സ് സുതാര്യതാ നിയമത്തിന്റെ ഭാഗമായി പുറത്തുവിട്ടത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ രാഷ്ട്രനേതാക്കള്‍, നോം ചോംസ്‌കി ഉള്‍പ്പെടെ ചിന്തകന്മാര്‍, ബില്‍ ഗേറ്റ്‌സ്, ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള ലോകകോടീശ്വരന്മാര്‍ തുടങ്ങിയവര്‍ക്ക് എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന വിവരങ്ങളാണ് പുറത്തുവന്നത്.

യുവതികളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തി എപ്സ്റ്റീന്‍ തന്റെ സ്വകാര്യ ദ്വീപില്‍ സംഘടിപ്പിച്ച ലൈംഗിക വിരുന്നുകളുടെയും അതിക്രമങ്ങളുടെയും വിവരങ്ങള്‍ പുറത്തുവന്ന രേഖകളിലുണ്ട്. എന്നാല്‍, എപ്സ്റ്റീന്‍ ഫയല്‍സിലെ പല ഭാഗങ്ങളും കറുത്തനിറത്തില്‍ മറച്ചുകൊണ്ടാണ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നത്. ഇത് പല പ്രമുഖരെയും സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എപ്സ്റ്റീനുമായി അടുത്ത ബന്ധമുണ്ടായിരുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. രേഖകള്‍ മറയില്ലാതെ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് കാണിക്കുന്നത് ട്രംപിന് നിര്‍ണായകമാകും.

TAGS :

Next Story