ഇറാന്‍റെ തിരിച്ചടി; ഇസ്രായേലില്‍ പരിക്കേറ്റവരുടെ എണ്ണം അഞ്ഞൂറ് കടന്നു
നിരവധി കെട്ടിടങ്ങൾ തകർന്നു

- Updated:
2026-03-01 12:03:34.0

തെല്‍ അവിവ്/തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധഭീതി തുടരുന്നതിനിടെ ഇസ്രായേലിന് കനത്ത തിരിച്ചടിയുമായി ഇറാന്‍. ഇന്നലെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ ഇസ്രായേലില്‍ പരിക്കേറ്റവരുടെ എണ്ണം അഞ്ഞൂറായി. പരിക്കേറ്റ 456 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇസ്രായേലി ആംബുലന്‍സ് വിഭാഗം അറിയിച്ചു. പിന്നാലെ തെഹ്‌റാന്‍ വിമാനത്താവളം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേല്‍ വ്യാപകമായ പ്രത്യാക്രമണം അഴിച്ചുവിട്ടു. ഏഴിടങ്ങളില്‍ ആക്രമണം തുടരുന്നതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി.
നേരത്തെ ഇറാന്റെ ഹൃദയഭാഗം ഞങ്ങള്‍ തകര്‍ക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് തെഹ്‌റാന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ തെഹ്‌റാനിലെ കൊട്ടാരവും കോടതി സമുച്ചയവും തകര്‍ത്തിരുന്നു. ഇറാന്‍ പ്രതിരോധമന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അസീസ് നാസര്‍ സാദേയും മേജര്‍ ജനറല്‍ അബ്ദുല്‍ റഹീം മൗസവിയും വധിക്കപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച രാവിലെ പ്രതിരോധ കൗണ്‍സില്‍ യോഗം നടന്നുകൊണ്ടിരിക്കെയുണ്ടായ യുഎസ്, ഇസ്രായേല്‍ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ഇന്നലെ തെഹ്‌റാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതോടെ യുദ്ധം രൂക്ഷമായിരിക്കുകയാണ്. പരമോന്നത നേതാവിന്റെ മരണത്തില്‍ ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴു ദിവസം ഓഫീസുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തങ്ങള്‍ക്ക് മികച്ച ഒരു നേതാവിനെയാണ് നഷ്ടപ്പെട്ടതെന്നും ഖാംനഈയുടെ കൊലക്ക് പ്രതികാരം ചെയ്യുമെന്നും ഇറാന്‍ റല്യൂഷണറി ഗാര്‍ഡ് (ഐആര്‍ജിസി) വ്യക്തമാക്കി.
ഖാംനഈ കൊല്ലപ്പെട്ടതായി ഇന്ന് രാവിലെയാണ് ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. 1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവാണ് ആയത്തുല്ല അലി ഖാംനഈ.
Adjust Story Font
16
