Quantcast

അമേരിക്കയിലെ പുതുതലമുറക്കാരിൽ 60 ശതമാനവും ഇസ്രായേലിനെക്കാൾ ഹമാസിനെ പിന്തുണക്കുന്നുവെന്ന് സര്‍വെ

55 നും 64 നും ഇടയിൽ പ്രായമുള്ളവരിൽ 84% പേരും ഇസ്രായേലിനെയാണ് തെരഞ്ഞെടുത്തത്

MediaOne Logo

Web Desk

  • Published:

    2 Sept 2025 9:40 AM IST

അമേരിക്കയിലെ പുതുതലമുറക്കാരിൽ 60 ശതമാനവും ഇസ്രായേലിനെക്കാൾ ഹമാസിനെ പിന്തുണക്കുന്നുവെന്ന് സര്‍വെ
X

വാഷിംഗ്ടൺ: ഗസ്സ യുദ്ധത്തിൽ അമേരിക്കയിലെ പുതുതലമുറയിലെ 60 ശതമാനം പേരും ഇസ്രായേലിനെക്കാൾ ഹമാസിനെ പിന്തുണക്കുന്നുവെന്ന് സര്‍വെ. 18 നും 24 നും ഇടയിൽ പ്രായമുള്ളവരാണ് ഹമാസിനോട് താല്‍പര്യം പ്രകടിപ്പിക്കുന്നതെന്ന് ഈയാഴ്ച പുറത്തിറങ്ങിയ ഹാരിസ് പോൾ സര്‍വെ ഫലം വ്യക്തമാക്കുന്നു.

"ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ നിങ്ങൾ കൂടുതൽ ഇസ്രായേലിനെയാണോ അതോ ഹമാസിനെയാണോ പിന്തുണയ്ക്കുന്നത്?" എന്നതടക്കമുള്ള കാര്യങ്ങളാണ് ഓൺലൈനിലൂടെ ആരാഞ്ഞത്. 25 നും 34 നും ഇടയിൽ പ്രായമുള്ളവരിൽ 65% പേരും ഹമാസിനെക്കാൾ ഇസ്രായേലിനെ പിന്തുണയ്ക്കുന്നുവെന്നാണ് പറഞ്ഞത്. 35 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ 70% പേരും ഇസ്രായേലിനൊപ്പമായിരുന്നു. 45 നും 55 നും ഇടയിൽ പ്രായമുള്ളവരിൽ 74% പേരും ജൂതരാഷ്ട്രത്തെ അനുകൂലിച്ചു.

55 നും 64 നും ഇടയിൽ പ്രായമുള്ളവരിൽ 84% പേരും ഇസ്രായേലിനെ തെരഞ്ഞെടുക്കുകയും ഹമാസിനെ നിരാകരിക്കുകയും ചെയ്തു. 65 വയസ്സ് കഴിഞ്ഞവരിൽ 89% പേരും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചു. എല്ലാ പ്രായത്തിലുള്ളവരും സര്‍വെയിൽ പങ്കെടുത്തിരുന്നു. ഇതിൽ 74 ശതമാനം പേരും ഇസ്രായേലിനെയാണ് അനുകൂലിച്ചത്. അതേസമയം 26% അമേരിക്കക്കാർ ഹമാസിനെ പിന്തുണച്ചു.റിപ്പബ്ലിക്കൻമാരിൽ 82% പേർ ഇസ്രായേലിനെയാണ് തെരഞ്ഞെടുത്തത്. 67% ഡെമോക്രാറ്റുകളും ഇസ്രായേലിന് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്. ഹമാസ് ഗസ്സ വിട്ടാൽ മാത്രമേ ഇസ്രായേൽ ഒരു ബന്ദി കരാറിന് സമ്മതിക്കാവൂ എന്ന് 58% അമേരിക്കക്കാരും കരുതുന്നതായി സർവേ കണ്ടെത്തി.

അതേസമയം ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിന് തയാറാകണമെന്ന സൈന്യത്തിന്‍റെ നിർദേശം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു തള്ളി. ഗസ്സ യുദ്ധം ചർച്ച ചെയ്യാൻ ഇന്നലെ വിളിച്ചുചേർത്ത യോഗത്തിലാണ് താൽക്കാലിക വെടിനിർത്തൽ സാധ്യത ആരായാൻ ഇസ്രായേൽ സേനാ മേധാവി സർക്കാറിനോട് നിർദേശിച്ചത്. ഇന്‍റലിജൻസ് വിഭാഗവും ഈ നിലപാടിനെ പിന്തുണച്ചു. ബന്ദികളുടെ മോചനവും സൈനിക നഷ്ടവും ഒഴിവാക്കാൻ താൽക്കാലിക കരാറാണ് ഗുണകരം എന്നായിരുന്നു ഇവരുയർത്തിയ വാദം. എന്നാൽ ഗസ്സ പിടിച്ചടക്കൽ പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് നെതന്യാഹുവും തീവ്ര വലതുപക്ഷ മന്ത്രിമാരും സൈന്യത്തോട് ആവശ്യപ്പെട്ടത്. ആക്രമണം അനിശ്ചിതമായി തുടരുന്നത് തിരിച്ചടിയാകുമെന്ന് വ്യക്തമാക്കിയ നെതന്യാഹു, കുറഞ സമയത്തിനുള്ളിൽ ലക്ഷ്യം പൂർത്തീകരിക്കാൻ നിർദേശിച്ചതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

TAGS :

Next Story