'സൗദിയിലും ഖത്തറിലും ബോംബാക്രമണം നടത്താൻ പദ്ധതിയിട്ടത് മൊസാദ് ഏജന്റുമാർ; വെളിപ്പെടുത്തലുമായി അമേരിക്കൻ കമന്റേറ്റർ ടക്കർ കാൾസൺ
മേഖലയെ അസ്ഥിരപ്പെടുത്താനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്നും ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെ കാൾസൺ പറഞ്ഞു

- Updated:
2026-03-04 13:42:29.0

വാഷിങ്ടൺ: സൗദി അറേബ്യയിലും ഖത്തറിലും ബോംബ് സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടത് ഇസ്രായേലി ചാരസംഘടന മൊസാദിലെ ഏജൻ്റുമാരാണെന്നും അവരെ അറസ്റ്റ് ചെയ്‌തെന്നും അമേരിക്കൻ കമന്റേറ്റർ ടക്കർ കാൾസൺ. മേഖലയെ അസ്ഥിരപ്പെടുത്താനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്നും ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെ കാൾസൺ പറഞ്ഞു.
ഇറാനെയും ഗൾഫ് രാജ്യങ്ങളെയും ഒരുപോലെ തകർക്കാനാണ് ഇസ്രായേൽ ആഗ്രഹിക്കുന്നതെന്നാണ് കാൾസന്റെ വാദം. യുഎഇ, സൗദി, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ തകരുന്നത് കാണാനാണ് ഇസ്രായേൽ താൽപര്യപ്പെടുന്നത്. അമേരിക്കൻ ഭരണകൂടത്തിന് ഇതിനെക്കുറിച്ച് അറിയാം. സ്വന്തം സഖ്യത്തിലുള്ള ഗൾഫ് രാജ്യങ്ങളെ പരിഗണിക്കാതെ ഇസ്രായേലിനെ സംരക്ഷിക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നതെന്നും കാൾസൺ പറഞ്ഞു.
സൗദി അറേബ്യയോ ഖത്തറോ ഇസ്രായേലോ ഈ ആരോപണങ്ങളിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ, ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥർ, നൂറുകണക്കിന് സാധാരണക്കാർ എന്നിവർ കൊല്ലപ്പെട്ട ശനിയാഴ്ചത്തെ സംയുക്ത ആക്രമണത്തിന് ശേഷവും ഇറാനുനേരെയുള്ള അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് കാൾസൻ്റെ പരാമർശം.
ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുകത ആക്രമണങ്ങൾ ഇസ്രായേൽ പദ്ധതികളുടെ സ്വാധീനത്തിലാണെന്ന് ഇന്നലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വെളിപ്പെടുത്തിയിരുന്നു. ഇസ്രായേൽ ഇറാനെ ആക്രമിക്കുമെന്നും മേഖലയിലെ യുഎസ് കേന്ദ്രങ്ങളെ ഇറാൻ തിരിച്ചാക്രമിക്കുമെന്നും നേരത്തെ അറിയാമായിരുന്നതിനാലാണ് യുഎസ് സൈന്യം മുൻകൂട്ടി ആക്രമണം നടത്തിയെന്നും റുബിയോ പറഞ്ഞു.
Adjust Story Font
16
