നഗ്നനായി, വിയർത്ത് കുളിച്ച് ഫ്‌ളൈറ്റ് അറ്റൻഡന്റ്; വിമാനയാത്രക്കിടെ ലഹരി ഉപയോഗിച്ച് ബ്രിട്ടീഷ് എയർവേസ് ജീവനക്കാരൻ
കാലിഫോർണിയയിൽ നിന്നും ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേസ് വിമാനത്തിലാണ് സംഭവം

ലണ്ടൻ: വിമാനം പറന്നുയർന്ന് ഏകദേശം 30,000 അടി എത്തിയതേ ഉള്ളൂ. ശുചിമുറി ഉപയോഗിക്കാൻ പോയ ഫ്‌ളൈറ്റ് അറ്റൻഡന്റ് കുറച്ചുനേരമായിട്ടും എത്താത്തതിനെ തുടർന്ന് തിരക്കിയെത്തിയപ്പോൾ കണ്ടത് വിയർത്ത് കുളിച്ച്, നഗ്നനായി, പിച്ചും പേയും പറഞ്ഞ് ശുചിമുറിയിലെ നിലത്ത് കിടക്കുന്ന സഹപ്രവർത്തകനെയാണ്.
കാലിഫോർണിയയിൽ നിന്നും ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേസ് വിമാനത്തിലാണ് സംഭവം. ഫ്‌ളൈറ്റ് അറ്റൻഡന്റായ ഹേഡൻ പെന്തകോസ്തിനെയാണ് ലഹരി ഉപയോഗിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയത്.
വയറുവേദനയാണെന്നും വസ്ത്രം മാറണമെന്നും പറഞ്ഞാണ് ഹേഡൻ ശുചിമുറി ഉപയോഗിക്കാൻ പോയത്. ഏറെ നേരമായിട്ടും ഹേഡൻ തിരിച്ചുവന്നില്ല. തുടർന്ന് തിരഞ്ഞെത്തിയ സഹപ്രവർത്തകനാണ് സ്വബോധം നഷ്ടപ്പെട്ട് നഗ്നനനായ ഹേഡനെ കണ്ടെത്തിയത്. പിന്നീട് ഹേഡനെ വസ്ത്രം ധരിപ്പിച്ച് ഒഴിഞ്ഞ സീറ്റിലേക്ക് മാറ്റി. ഹേഡൻ ലഹരി ഉപയോഗിച്ചതാണെന്ന് സഹപ്രവർത്തകനും മനസിലായില്ല. വിമാനം ഹീത്രോ വിമാനത്താവളത്തിലെത്തുന്നതുവരെ സഹപ്രവർത്തകർ ഹേഡന്റെ ആരോഗ്യനില പരിശോധിച്ചു കൊണ്ടേയിരുന്നു.
ഹീത്രോയിൽ എത്തി നടത്തിയ രക്ത പരിശോധനയിലാണ് ഹേഡൻ ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ചത്. മെത്താംഫെറ്റാമിൻ, ആംഫെത്താമിൻ എന്നീ ലഹരി മരുന്നുകളുടെ സാന്നിധ്യമുള്ളതായി പരിശോധനയിൽ കണ്ടെത്തി. ലഹരി ഉപയോഗിച്ചതായി ഉക്ബ്രിഡ്ജ് മജിസ്‌ട്രേറ്റ് കോടതിയിൽ വെച്ച് നടന്ന വിചാരണയിൽ ഹേഡൻ സമ്മതിക്കുകയും ചെയ്തു. മുമ്പും ഹേഡനെതിരെ മോശം പെരുമാറ്റത്തിന് പരാതിയുണ്ടായിരുന്നു. വ്യോമയാന നിയമം ലംഘിച്ചതിന് ബ്രിട്ടീഷ് എയർവേസ് ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി റിപ്പോർട്ടുകളുണ്ട്.
Adjust Story Font
16

