Quantcast

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്‍റെ പൂര്‍ണ ഉത്തരവാദി നെതന്യാഹു; സര്‍ക്കാരിനെതിരെ ഇസ്രയേല്‍ ദിനപത്രം

മുൻകാലങ്ങളിൽ, ഇസ്രയേലിന്‍റെ ഭാഗത്ത് യുദ്ധങ്ങളും ഒന്നിലധികം നാശനഷ്ടങ്ങളും ഒഴിവാക്കിയ ജാഗ്രതയുള്ള നേതാവായിട്ടാണ് നെതന്യാഹു സ്വയം അവതരിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    9 Oct 2023 8:30 AM GMT

Netanyahu
X

നെതന്യാഹു

ജറുസലെം: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിമര്‍ശിച്ച് രാജ്യത്തെ പ്രമുഖ ദിനപത്രം ഹാരെറ്റ്സിന്‍റെ മുഖപ്രസംഗം. ജൂതരുടെ അവധിക്കാലമായ സിംചത് തോറയുടെ സമയത്ത് ഇസ്രയേലിന് സംഭവിച്ച ദുരന്തത്തിന്‍റെ ഉത്തരവാദി നെതന്യാഹുവാണെന്ന് എഡിറ്റോറിയല്‍ ആരോപിക്കുന്നു. ഇസ്രയേലില്‍ പ്രചാരത്തില്‍ മൂന്നാം സ്ഥാനത്തുള്ള പത്രമാണ് ഹാരെറ്റ്സ്.

പിടിച്ചടക്കലിന്‍റെയും പുറത്താക്കലിന്‍റെയും സർക്കാർ സ്ഥാപിച്ചുകൊണ്ട് നെതന്യാഹു ബോധപൂർവം ഇസ്രയേലിനെ കടത്തിലേക്ക് തള്ളിവിട്ടുവെന്നും ഫലസ്തീനികളുടെ നിലനിൽപ്പും അവകാശങ്ങളും തീർത്തും അവഗണിച്ച വിദേശ നയമാണ് നടപ്പാക്കിയതെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

പ്രധാന സ്ഥാനങ്ങളിൽ ബെസാലേൽ സ്‌മോട്രിച്ച്, ഇതാമർ ബെൻ ഗ്വിറിനെയും നിയോഗിച്ചതും തിരിച്ചടിയായെന്ന് ഹാരെറ്റ്സ് കുറ്റപ്പെടുത്തുന്നു. ഹമാസിന്‍റെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്നും നെതന്യാഹു ഒഴിഞ്ഞുമാറുമെന്നും സൈന്യത്തിന്‍റെയും മിലിട്ടറി ഇന്‍റലിജന്‍സിന്‍റെയും ഇസ്രയേല്‍ സെക്യൂരിറ്റി ഏജന്‍സിയുടെയും മേല്‍ കുറ്റം ചുമത്തി തന്‍റെ മുന്‍ഗാമികളെപ്പോലെ അദ്ദേഹം ഒഴിഞ്ഞുമാറുമെന്നും എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നു. അവർ ശത്രുവിനെയും അവരുടെ ആക്രമണാത്മക സൈനിക ശേഷിയെയും പരിഹസിച്ചു. വരുംദിവസങ്ങളില്‍ ഇസ്രയേല്‍ പ്രതിരോധ സേനയുടെ കഴിവില്ലായ്മയും ഇന്‍റലിജൻസ് പോരായ്മയും വെളിച്ചത്തുവരുമ്പോൾ, അവയില്‍ മാറ്റം വരുത്താനുള്ള ന്യായമായ ആവശ്യം തീർച്ചയായും ഉയർന്നുവരും. ഈ പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും നെതന്യാഹുവിന് ഒരിക്കലും ഒഴിഞ്ഞുമാറാനാകില്ലെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

മുൻകാലങ്ങളിൽ, ഇസ്രയേലിന്‍റെ ഭാഗത്ത് യുദ്ധങ്ങളും ഒന്നിലധികം നാശനഷ്ടങ്ങളും ഒഴിവാക്കിയ ജാഗ്രതയുള്ള നേതാവായിട്ടാണ് നെതന്യാഹു സ്വയം അവതരിപ്പിച്ചത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം നിലപാടുകളിൽ മലക്കംമറിഞ്ഞ് വെസ്റ്റ് ബാങ്ക് പിടിച്ചടക്കാനും ഹീബ്രോൺ കുന്നുകളിലും ജോർദാൻ താഴ്‌വരയിലും വംശഹത്യ നടത്താനും നീക്കങ്ങൾ നടത്തിയ ‘തീവ്ര വലതുപക്ഷ സർക്കാർ’ ആവുകയായിരുന്നു അദ്ദേഹം. കൂടാതെ അൽ അഖ്സ മസ്ജിദിന് സമീപം ജൂത സെറ്റിൽമെന്‍റുകൾ കൊണ്ടുവരികയും ഫലസ്തീനികൾക്ക് യാതൊരു പ്രയോജനവുമില്ലാത്ത, സൗദിയുമായുള്ള കരാറുകളെ കുറിച്ച് വീമ്പിളക്കുകയും ചെയ്തു. പ്രതീക്ഷിച്ചതുപോലെ വെസ്റ്റ് ബാങ്കില്‍ പൊട്ടത്തെറികള്‍ ഉണ്ടാവുകയും ഇസ്രയേല്‍ അധിനിവേശത്തിന്‍റെ ഭാരം ഫലസ്തീന്‍ ജനത അനുഭവിക്കാനും തുടങ്ങി. ഈ അവസരം മുതലെടുത്താണ് ശനിയാഴ്ച ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയത്.

മൂന്ന് അഴിമതിക്കേസുകളിൽ കുറ്റാരോപിതനായ ഒരു പ്രധാനമന്ത്രിക്ക് രാജ്യത്തെ കാര്യങ്ങള്‍ നോക്കാന്‍ സാധിക്കില്ല. കാരണം അദ്ദേഹത്തെ ജയില്‍ ശിക്ഷയില്‍ നിന്നും മോചിപ്പിക്കുന്നതിന് ദേശീയ താല്‍പര്യങ്ങള്‍ കൂടി അനുകൂലമാകണം. എന്തായാലും ഇതിന്‍റെ എല്ലാം വില നല്‍കേണ്ടി വന്നത് പടിഞ്ഞാറൻ നെഗേവിലെ അധിനിവേശത്തിന് ഇരയായവരാണെന്നും ഹാരെറ്റ്സ് ചൂണ്ടിക്കാട്ടുന്നു.

TAGS :

Next Story