അണുബോംബ് പദ്ധതിയിലൂടെ ഇറാന്‍ കൂടുതല്‍ ശക്തരാകും, ഇപ്പോള്‍ ആക്രമിച്ചില്ലെങ്കില്‍ പിന്നീടൊരിക്കലും കഴിഞ്ഞെന്നുവരില്ല: നെതന്യാഹു
അമേരിക്കയെ തകർക്കുകയെന്നതാണ് ഇറാന്‍റെ ലക്ഷ്യമെന്നും അതിനാലാണ് സംയുക്ത ആക്രമണം നടത്തിയതെന്നും നെതന്യാഹു പറഞ്ഞു

- Updated:
2026-03-03 07:48:30.0

തെല്‍ അവിവ്: ആയത്തുല്ല അലി ഖാംനഈയുടെ നേതൃത്വത്തില്‍ നിര്‍മിച്ച ആണവായുധശേഖരവും ഭൂഗര്‍ഭ ബങ്കറുകളുമുപയോഗിച്ച് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നതിനാലാണ് യുഎസുമായി ചേര്‍ന്ന് ഇസ്രായേലിനെ ആക്രമിച്ചതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പുതിയ ആണവായുധ കേന്ദ്രങ്ങളുടെ നിര്‍മാണം ഇറാന്‍ വേഗത്തിലാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ അവരെ ആക്രമിച്ചില്ലെങ്കില്‍ പിന്നീടൊരിക്കലും സാധിക്കാത്ത വിധം അവര്‍ പ്രതിരോധിക്കുമെന്നും നെതന്യാഹു വാദിച്ചു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നെതന്യാഹുവിന്റെ വെളിപ്പെടുത്തല്‍.
സമീപകാലങ്ങളിലായി തെഹ്‌റാനില്‍ ഭൂഗര്‍ഭ ബങ്കറുകളടക്കം ബാലിസ്റ്റിക് മിസൈല്‍ ശേഖരവും ആണവായുധ കേന്ദ്ര നിര്‍മാണവും സജീവമാക്കിയതായും മാസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നീടൊരിക്കലും തൊടാനാവാത്ത ശക്തിയായി ഇറാൻ മാറുമെന്നും നെതന്യാഹു പറഞ്ഞു.
'ഇപ്പോള്‍ ഞങ്ങള്‍ സൈനികനടപടി സ്വീകരിച്ചതിന്റെ കാരണം അവരാണ്(ഇറാന്‍)..അവരുടെ ആണവായുധ കേന്ദ്രങ്ങളും ബാലിസ്റ്റിക് മിസൈല്‍ ശേഖരങ്ങളും ഞങ്ങള്‍ ലക്ഷ്യം വെച്ചെന്ന് കരുതി അവര്‍ പാഠം പഠിച്ചിരിക്കുമെന്നാണ് കരുതിയതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഒന്നിനും തകര്‍ക്കാനാകാത്ത ഭ്രാന്തന്മാരാണവര്‍. എന്തുവില കൊടുത്തിട്ടാണെങ്കിലും അമേരിക്കയെ തകര്‍ക്കുകയെന്നതാണ് ഇറാന്റെ മുന്നിലുള്ള ലക്ഷ്യം'. നെതന്യാഹു പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തിലെങ്കിലും പ്രതികരിച്ചില്ലെങ്കിലും അനിശ്ചിതകാലത്തേക്ക് അതിനുള്ള സാധ്യതകളുടെ വാതിലുകള്‍ കൊട്ടിയടക്കപ്പെടുമെന്നും നെതന്യാഹു പറഞ്ഞു. നിലവില്‍ പ്രതികരിച്ചില്ലെങ്കില്‍ ഇനിയൊരിക്കലും എതിരിടാനാവത്തത്രയും ഇറാന്‍ ശക്തരാകുമെന്നും അമേരിക്കയടക്കം മറ്റുരാഷ്ട്രങ്ങള്‍ക്ക് ഭീഷണിയാകുമെന്നും അതിനാലാണ് സംയുക്ത ആക്രമണത്തിന് തുടക്കമിട്ടതെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
അതേസമയം, സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ന്യൂസ് നേഷന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. റിയാദിലെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിനും അമേരിക്കന്‍ സൈനികരുടെ കൊലപാതകത്തിനും അമേരിക്ക നല്‍കാന്‍ പോകുന്ന മറുപടി എന്താണെന്ന് ഇറാന്‍ വൈകാതെ അറിയും. എന്നാല്‍, ഇറാനിലേക്ക് ഉടന്‍ കരസേനയെ അയക്കേണ്ടിവരുമെന്ന് ഞാന്‍ കരുതുന്നില്ല. ട്രംപ് പറഞ്ഞു.
ഇസ്രായേല്‍ സൈനിക നടപടിക്ക് മറുപടിയായി ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളുടെ ഭാഗമായാണ് റിയാദിലെ യുഎസ് എംബസിക്ക് നേരെയും ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാത്രി എംബസിക്ക് മുകളില്‍ വലിയ സ്‌ഫോടനശബ്ദം കേള്‍ക്കുകയും പുക ഉയരുകയും ചെയ്തു. രണ്ട് അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളുകള്‍ (UAV) എംബസി കെട്ടിടത്തിന്റെ മുകളിലും ചുറ്റുമതിലിലും പതിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചു
Adjust Story Font
16
