Quantcast

നാല് ഉന്നതപദവികൾ; ഒരു വെള്ളക്കാരൻ പോലുമില്ലാതെ ബ്രിട്ടീഷ് മന്ത്രിസഭ

ഋഷി സുനക്കിനെ പരാജയപ്പെടുത്തി ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി കഴിഞ്ഞ ദിവസമാണ് ലിസ് ട്രസ് ചുമതലയേറ്റത്

MediaOne Logo

Web Desk

  • Published:

    8 Sep 2022 11:28 AM GMT

നാല് ഉന്നതപദവികൾ; ഒരു വെള്ളക്കാരൻ പോലുമില്ലാതെ ബ്രിട്ടീഷ് മന്ത്രിസഭ
X

ലണ്ടൻ: ബ്രിട്ടനിലെ നാല് സുപ്രധാന വകുപ്പുകളിൽ ഒന്നിലും വെള്ളക്കാരനെ ഉൾപ്പെടുത്താതെ ലിസ് ട്രസ് മന്ത്രിസഭ. ആഭ്യന്തരം, വിദേശം, ധനം, ആരോഗ്യം വകുപ്പുകളിലാണ് ട്രസ് വൈവിധ്യം കൊണ്ടുവന്നത്. രാജ്യത്ത് രാഷ്ട്രീയ വൈവിധ്യങ്ങൾക്ക് തുടക്കം കുറിക്കുന്നതിൽ പ്രസിദ്ധമാണ് ട്രസിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടി. ഋഷി സുനക്കിനെ പരാജയപ്പെടുത്തി ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി കഴിഞ്ഞ ദിവസമാണ് ട്രസ് ചുമതലയേറ്റത്.

പുതിയ മന്ത്രിസഭയിൽ പ്രധാനമന്ത്രി പദവും ഉപപ്രധാനമന്ത്രി സ്ഥാനവും വഹിക്കുന്നത് വനിതകളാണ്. കറുത്തവർഗക്കാർക്കും ഇന്ത്യൻ വംശജർക്കും ഉയർന്ന പദവികൾ ലഭിച്ചു. ഇന്ത്യൻ വംശജ സുല്ലെ ബ്രാവർമാനാണ് ആഭ്യന്തര സെക്രട്ടറി. തമിഴ്‌നാട് സ്വദേശി ഉമയുടെയും ഗോവൻ വംശജൻ ക്രിസ്റ്റി ഫെർണാണ്ടസിന്റെയും മകളാണ് സുല്ലെ ബ്രാവർമാൻ. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി നിയമ ബിരുദധാരിയായ ഇവർ ബോറിസ് ജോൺസൺ സർക്കാരിൽ അറ്റോർണി ജനറലായിരുന്നു.

സുല്ലെ ബ്രാവർമാൻസുല്ലെ ബ്രാവർമാൻ

കറുത്തവർഗക്കാരിയായ ജെയിംസ് ക്ലെവർലിയാണ് വിദേശകാര്യ സെക്രട്ടറി. വിദേശനയത്തോടൊപ്പം അന്താരാഷ്ട്ര വികസന നയത്തിന്റെയും സഹായ ബജറ്റിന്റെയും ചുമതല ക്ലെവർലിക്കായിരിക്കും. മധ്യേഷ്യയുടെയും വടക്കൻ ആഫ്രിക്കയുടെയും ചുമതലയിലിരിക്കുമ്പോൾ കാര്യക്ഷമവും സജീവവുമായ നയതന്ത്രജ്ഞനെന്ന നിലയിൽ പ്രശസ്തി നേടിയ വ്യക്തിയാണ് ക്ലെവർലി.

ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് കറുത്തവർഗക്കാരനായ ക്വാസി ക്വാർട്ടെങാണ്. ബ്രിട്ടന്റെ ആദ്യ കറുത്തവർഗക്കാരനായ ധനമന്ത്രിയാണ്. 1960കളിൽ ഘാനയിൽ നിന്നാണ് ക്വാർട്ടംഗിന്റെ മാതാപിതാക്കൾ യുകെയിലെത്തിയത് ലിസ് ട്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഏറ്റവും കൂടുതൽ പിന്തുണച്ചത് ക്വാർട്ടെങായിരുന്നു. നിലവിൽ ബിസിനസ്, ഊർജം, വ്യാവസായിക തന്ത്രങ്ങൾ എന്നിവയുടെ സ്റ്റേറ്റ് സെക്രട്ടറിയാണ് അദ്ദേഹം. രാജ്യത്ത് ഉയർന്നുവരുന്ന പണപ്പെരുപ്പവും മാന്ദ്യവും പുതിയ ധനമന്ത്രി എന്ന നിലയിൽ ക്വാർട്ടെങ്ങിനു മുമ്പിലുള്ള വെല്ലുവിൡയാണ്.

യുകെയുടെ പുതിയ ആരോഗ്യ സെക്രട്ടറിയും ലിസ് ട്രസിന്റെ ഡെപ്യൂട്ടിയുമാണ് തെരേസ് കോഫി. ഡെപ്യൂട്ടി ജോലിയിലെ ആദ്യ വനിതയാണ് ഇവർ. നിലവിൽ തൊഴിൽ, പെൻഷൻ എന്നിവയുടെ സ്റ്റേറ്റ് സെക്രട്ടറിയാണ് 50 കാരിയായ തെരേസ്. തെരഞ്ഞെടുപ്പിൽ ലിസ് ട്രസിന്റെ പ്രചാരണച്ചുമതല വഹിച്ചിരുന്ന തെരേസ് പ്രചാരണ ടീമിലെ മുതിർന്ന വ്യക്തി കൂടിയാണ്.

1868-ൽ ബെഞ്ചമിൻ ഡിസ്രേലിനെ ആദ്യത്തെ ജൂത പ്രധാനമന്ത്രിയായി നിയമിച്ചതുൾപ്പെടെ, രാഷ്ട്രീയ വൈവിധ്യങ്ങൾക്ക് പേരുകേട്ടവരാണ് ലിസ് ട്രസിന്റെ കൺസർവേറ്റീവ് പാർട്ടി.

TAGS :

Next Story