അധികാര പരിധി മറികടന്ന് പ്രവർത്തിക്കുന്നു; ട്രംപിന്റെ അധിക തീരുവ ചുമത്താനുള്ള തീരുമാനം തടഞ്ഞ് യുഎസ് കോടതി
യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ അധിക തീരുവ ചുമത്താനുള്ള അധികാരം യുഎസ് പ്രസിഡന്റിനില്ലെന്നും കോടതി വ്യാപാര വിഷയങ്ങൾ പരിഗണിക്കുന്ന യുഎസിലെ ഫെഡറൽ കോടതിയായ മാൻഹാട്ടൻ അന്താരാഷ്ട്ര വ്യാപാര കോടതി പറഞ്ഞു

വാഷിങ്ടൺ: ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തിയ ട്രംപിന്റെ നീക്കം യുഎസ് കോടതി തടഞ്ഞു. ട്രംപിന്റെ തീരുമാനം അധികാര ദുർവിനിയോഗമാണെന്ന് യുഎസ് ഫെഡറൽ കോടതി അഭിപ്രായപ്പെട്ടു. തീരുവ ചുമത്താൻ ട്രംപിന് അധികാരമില്ലെന്നും കോടതി ഓർമ്മപ്പെടുത്തി.
യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ അധിക തീരുവ ചുമത്താനുള്ള അധികാരം യുഎസ് പ്രസിഡന്റിനില്ലെന്നും കോടതി വ്യാപാര വിഷയങ്ങൾ പരിഗണിക്കുന്ന യുഎസിലെ ഫെഡറൽ കോടതിയായ മാൻഹാട്ടൻ അന്താരാഷ്ട്ര വ്യാപാര കോടതി പറഞ്ഞു. 10 ദിവസങ്ങൾക്കുള്ളിൽ നികുതി ചുമത്തിയ നടപടി പിൻവലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഡെമോക്രാറ്റുകൾ ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറലുകൾ നൽകിയ ഹരജിയിലാണ് നടപടി.
അതേസമയം, വിധിക്കെതിരെ അപ്പീൽ പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കഴിഞ്ഞ ഏപ്രിലിലാണ് ട്രംപിന്റെ തീരുവ വർധിപ്പിച്ചുള്ള തീരുമാനം വന്നത്. ഇതിന് പിന്നാലെ ചൈന അമേരിക്കയ്ക്ക തിരിച്ചടിയുമായി രംഗത്ത് വന്നിരുന്നു. ഇത് ചൈന അമേരിക്ക തമ്മിലുള്ള വ്യാപാരയുദ്ധത്തിന് വഴിവെച്ചിരുന്നു. 90 ദിവസത്തേക്ക് പുതിയ തീരുവ നടപ്പാക്കില്ലെന്ന് ട്രംപ് ഭരണകൂടം അറിയിച്ചിരുന്നു. നിലവിൽ ആഗോളപ്രശ്‌നമായിരുന്ന തീരുമാനം ആഭ്യന്തര പ്രശ്‌നം കൂടിയായിരിക്കുകയാണ് കോടതിയുടെ ഇടപെടലോടെ.
Adjust Story Font
16

