Quantcast

അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികന്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

2019 ലെ ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെയാണ് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പിടിയിലാകുന്നത്

MediaOne Logo

Web Desk

  • Published:

    25 Jun 2025 7:54 PM IST

അഭിനന്ദൻ വർധമാനെ പിടികൂടിയ പാക്  സൈനികന്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
X

ഇസ്‍ലാമാബാദ്: 2019-ലെ ബാലകോട്ട് വ്യോമാക്രമണത്തിൽ ഇന്ത്യൻ യുദ്ധവിമാന പൈലറ്റ് അഭിനന്ദൻ വർധമാനെ പിടികൂടിയ പാകിസ്താൻ സൈനികൻ മേജർ സയ്യിദ് മുയിസ് കൊല്ലപ്പെട്ടു. പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ സരർഗോഹ പ്രദേശത്ത് തഹ്‍രീകെ താലിബാനുമായി നടന്ന ഏറ്റുമുട്ടലിലാണ് സയ്യിദ് മുയിസ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട് .

ആക്രമണത്തിൽ 11 തീവ്രവാദികളും രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഏറ്റുമുട്ടലിൽ ഏഴ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

2019 ലെ ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെയാണ് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പാകിസ്താൻ പിടിയിലാകുന്നത്. അന്ന് പാക് വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിലേക്ക് പ്രവേശിക്കാതെ തടഞ്ഞത് അഭിനന്ദൻ വർധമാന്‍ ഉൾപ്പടെയുള്ള വ്യോമസേനാ സംഘമായിരുന്നു.വർധമാൻ പറത്തിയ മിഗ്-24 വിമാനം പാകിസ്താൻ വെടിവെച്ചിടുകയും ചെയ്തു. അന്ന് വർധമാനെ പിടികൂടിയത് മോയിസ് അബ്ബാസ് ഷാ ആയിരുന്നു.

മിഗ് വിമാനം തകർന്ന് പാക് ഭൂപ്രദേശത്ത് പാരച്യൂട്ട് വഴി ഇറങ്ങിയ അദ്ദേഹത്തെ സൈന്യം പിടികൂടുകയായിരുന്നു.ഏകദേശം 58 മണിക്കൂറുകളോളമാണ് വർധമാനെ പാകിസ്താൻ പിടിച്ചുവെച്ചത്. തുടര്‍ന്ന് വർധമാനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറുകയും ചെയ്തിരുന്നു.2022ൽ വീർ ചക്ര നൽകി വർധമാനെ രാജ്യം ആദരിക്കുകയും ചെയ്തു.

TAGS :

Next Story