ജയിലില്‍ നിന്ന് ആറ് ഫലസ്തീന്‍ തടവുകാര്‍ രക്ഷപ്പെട്ടതിന് പിന്നാലെ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സേനയുടെ അതിക്രമം
14 ഫലസ്തീൻകാരെ ഇസ്രായേൽ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടുപോയി

വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സുരക്ഷാസേനയുടെ അതിക്രമം. പ്രദേശത്തു നിന്ന് 14 ഫലസ്തീൻകാരെ ഇസ്രായേൽ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടുപോയി. കഴിഞ്ഞ ദിവസം ഇസ്രായേൽ ജയിലിൽ നിന്ന് ആറു ഫലസ്തീൻ തടവുകാർ രക്ഷപ്പെട്ടതിന് പിന്നാലെയാണ് അതിക്രമം.
ഞായറാഴ്ച രക്ഷപ്പെട്ട ആറ് ഫലസ്തീൻ തടവുകാരെ ഇസ്രായേല്‍ സേനയ്ക്ക് കണ്ടെത്താനായില്ല. പിന്നാലെയാണ് വെസ്റ്റ്ബാങ്കിൽ കടന്നുകയറി ഇസ്രായേല്‍ അതിക്രമം നടത്തിയത്. രക്ഷപ്പെട്ട തടവുകാരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഇസ്രായേല്‍ പിടിച്ചുകൊണ്ടുപോയത്. പ്രദേശത്ത് സുരക്ഷാ സേന സംഘർഷാവസ്ഥ സൃഷ്ടിക്കുകയും വീടുകളില്‍ കയറി നാശനഷ്ടമുണ്ടാക്കുകയും ചെയ്തെന്ന് ഫലസ്തീൻ അതോറിറ്റി കുറ്റപ്പെടുത്തി. പ്രതിഷേധിച്ച ഫലസ്തീൻകാർക്കെതിരെ ബലപ്രയോഗവും നടന്നു.
അതിനിടെ ഇസ്രായേലിലെ തടവറകളിലുള്ള ഫലസ്തീൻകാരുടെ ജീവൻ ഭീഷണിയിലാണെന്ന് മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു. ജയിലുകളിൽ ചില തടവുകാർ മർദനത്തിനിരയായെന്ന് ഫലസ്തീൻ അധികൃതർ പറഞ്ഞു. സംഘം ചേർന്ന് തടവുകാർ പ്രതിഷേധം ഉയർത്തിയതാണ് പ്രശ്നകാരണമെന്നാണ് ഇസ്രായേൽ പറയുന്നത്. തടവുകാർ രക്ഷപ്പെട്ട സംഭവം നാഫ്തലി ബെനറ്റിന്റെ നേതൃത്വത്തിലുള്ള ഇസ്രായേൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി.
വടക്കന്‍ ഇസ്രായേലിലെ ഗില്‍ബോ ജയിലിനകത്തെ വാഷ് റൂമില്‍ തുരങ്കം നിര്‍മ്മിച്ച് അതിലൂടെ ഇഴഞ്ഞ് നീങ്ങിയാണ് ഫലസ്തീനി തടവുകാര്‍ രക്ഷപ്പെട്ടത്. ഒരേ സെല്ലിലുണ്ടായിരുന്ന ഫലസ്തീനി തടവുകാര്‍ തുരങ്കത്തിലൂടെ രക്ഷപ്പെടുകയായിരുന്നുവെന്നും പുറത്തുനിന്നുള്ള സഹായം ഇവര്‍ക്ക് ലഭിച്ചെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Adjust Story Font
16

