ഡെലിവറിക്കിടെ തണുത്ത് വിറക്കുന്ന നായയെ ബ്ലാങ്കറ്റ് കൊണ്ട് പുതപ്പിച്ചതിൽ ജീവനക്കാരനെതിരെ നടപടി; പിസ്സ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം
സംഭവം സോഷ്യൽമീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ജീവനക്കാരന്‍റെ പെരുമാറ്റദൂഷ്യം കാരണമാണ് നടപടിയെന്ന് കമ്പനി ന്യായീകരിച്ചു

- Published:
24 Feb 2026 9:34 AM IST

മോസ്‌കോ: റഷ്യയിലെ കൊടുംതണുപ്പില്‍ തെരുവില്‍ പ്രയാസപ്പെടുകയായിരുന്ന നായയെ സ്വന്തം ബ്ലാങ്കറ്റ് കൊണ്ട് പുതപ്പിച്ച ജീവനക്കാരനെ പിരിച്ചുവിട്ട പിസ്സ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം. റഷ്യയിലെ ചെല്യാബിന്‍സ്‌ക് നഗരത്തിലെ ജനപ്രിയ പിസ്സ കമ്പനിയായ ഡോഡോ പിസ്സയ്‌ക്കെതിരെയാണ് പ്രതിഷേധം. മൈനസ് 20 ഡിഗ്രി തണുപ്പില്‍ തെരുവില്‍ നിരാലംബനായി കഴിയുകയായിരുന്ന തെരുവുനായയോട് അനുകമ്പ കാണിച്ചതിന് ജീവനക്കാരനെതിരെ കമ്പനി സ്വീകരിച്ച നടപടിയില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരിക്കുകയാണ്.
ചെല്യാബിന്‍സ്‌ക് നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ജനപ്രിയ കമ്പനിയായ ഡോഡോ പിസ്സയിലാണ് സംഭവം. സ്ഥാപനത്തിന്റെ തൊട്ടരികില്‍ ഡോഡോബോന്യയെന്ന് വിളിപ്പേരുള്ള നായ ഒന്നര വര്‍ഷത്തോളമായി കഴിയുന്നുണ്ടായിരുന്നുവെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ ഷോപ്പ് ജീവനക്കാരോടൊപ്പം സമയം ചിലവഴിക്കുകയും രാത്രിയില്‍ കടക്ക് സമീപം തന്നെ കിടന്നുറങ്ങുകയും ചെയ്യാറുണ്ടായിരുന്നു ഡോഡോബോന്യ. സ്ഥിര ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ചിരപരിചിതനായ ഡോഡോബോന്യ ഡോഡോ പിസ്സയുടെ അനൗദ്യോഗിക മുഖമായി വളരെ വേഗം തന്നെ മാറി.
എന്നാല്‍, പുതിയ മാനേജര്‍ ഷോപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തെരുവുനായക്ക് ഒരാളും ഭക്ഷണം കൊടുക്കരുതെന്നും കടയുടെ പരിസരത്തേക്ക് അടുപ്പിക്കരുതെന്നും ശാഠ്യം പിടിക്കുകയായിരുന്നു അദ്ദേഹം. തെരുവുനായക്ക് അഭയം നല്‍കുന്നവരുടെ സ്ഥാനം തെരുവിലായിരിക്കുമെന്നും അദ്ദേഹം വാശി പിടിച്ചു.
പിന്നാലെയാണ്, മിഖായേല്‍ സാവിറ്റ്‌സ്‌കിയെന്ന ജീവനക്കാരന്‍ മഞ്ഞില്‍ തണുത്തുറഞ്ഞ് പ്രയാസപ്പെടുകയായിരുന്ന ഡോഡോബോന്യയ്ക്ക് അഭയം നല്‍കിയത്. 'എല്ലാ ദിവസത്തേയും പോലെ ജോലിക്ക് വന്നതായിരുന്നു ഞാന്‍. അപ്പോഴാണ് തണുത്ത് വിറക്കുന്ന നായയെ തെരുവില്‍ കാണുന്നത്. ഉടനെ കയ്യില്‍ കിട്ടിയ ബ്ലാങ്കറ്റ് ഉപയോഗിച്ച് ഞാനതിനെ പുതപ്പിച്ചു. തുടര്‍ന്ന് ഞാനെന്റെ ഡെലിവറി ജോലിയിലേക്ക് കടക്കുകയും ചെയ്തു. എന്നാല്‍, മാനേജര്‍ക്ക് ഇതിനെകുറിച്ചെല്ലാം അറിയാമായിരുന്നു. തിരികെ ഓഫീസിലെത്തിയപ്പോഴേക്കും എന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു'. മിഖായേല്‍ വ്യക്തമാക്കി.
സംഭവം സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വലിയ ചര്‍ച്ചാവിഷയമായിരുന്നു. ആരോപണങ്ങളെല്ലാം നിഷേധിച്ച കമ്പനി, നായക്ക് അഭയം നല്‍കിയതിനല്ല ജോലിയില്‍ നിന്ന് ജീവനക്കാരനെ പിരിച്ചുവിട്ടതെന്നും മറ്റ് കാരണങ്ങളുണ്ടെന്നും പറഞ്ഞ് ന്യായീകരിക്കുകയായിരുന്നു.
സംഭവം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ വ്യാപകമായ പ്രതിഷേധമാണ് റഷ്യയിലുടനീളം പിസ്സ കമ്പനിക്കെതിരെ നടക്കുന്നത്.
Adjust Story Font
16
