സൈപ്രസ് പ്രസിഡന്‍റിന്‍റെ ഭാര്യക്ക് മോദി സമ്മാനമായി നൽകിയത് വെള്ളി ക്ലാച്ച് പഴ്‌സ്; പ്രത്യേകതകളറിയാം....
രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൈപ്രസിലെത്തിയതായിരുന്നു മോദി

നികോസിയ: സൈപ്രസ് പ്രസിഡന്റിനും ഭാര്യക്കും സമ്മാനങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൈപ്രസിലെത്തിയതായിരുന്നു മോദി. ജി 7 ഉച്ചകോടിക്കായി കാനഡയിലേക്ക് പോകുന്നതിനിടെയാണ് മോദി സൈപ്രസിലെത്തിയത്.
സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡിസിന് കശ്മീരി സിൽക്ക് കാർപെറ്റും പ്രഥമ വനിത ഫിലിപ്പ കർസേരയ്ക്ക് വെള്ളി ക്ലാച്ച് പഴ്‌സുമാണ് മോദി സമ്മാനമായി നൽകിയത്.
ഇന്ത്യയുടെ പാരമ്പര്യം വിളിച്ചോതുന്ന വെള്ളി പഴ്സിന് നിരവധി പ്രത്യേകതകളുണ്ട്. ഇന്ത്യയുടെ സമ്പന്നമായ കരകൗശല പാരമ്പര്യത്തെ ആധുനിക രീതിയിൽ സംയോജിപ്പിച്ചാണ് പഴ്‌സ് നിർമിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിൽ നിന്നാണ് പഴ്സ് നിര്‍മിച്ചെടുത്തത്. റെപൗസ് ടെക്‌നിക് ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്ര കലകളില്‍ നിന്നും രാജകീയ കലയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മനോഹരമായ പൂക്കളുടെ ഡിസൈനോടുകൂടിയാണ് പഴ്‌സ് നിർമിച്ചിരിക്കുന്നത്. പഴ്‌സിന്റെ മധ്യഭാഗത്ത് ചുവന്ന നിറത്തിലുള്ള അമൂല്യമായ കല്ലും പിടിപ്പിച്ചിട്ടുണ്ട്.
സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡിസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കശ്മീരി സിൽക്ക് കാർപെറ്റ് സമ്മാനമായി നൽകി.കടും ചുവപ്പും സ്വർണനിറത്തിലുമുള്ള പരവതാനിയാണ് പ്രസിഡന്റിന് സമ്മാനിച്ചിരിക്കുന്നത്. വള്ളിപ്പടർപ്പുകളും ജ്യാമിതീയ രൂപങ്ങളുമാണ് പരവതാനിയിൽ ആലേഖനം ചെയ്തിരിക്കുന്നത്. ടു-ടോൺ ഇഫക്ടിൽ നിർമിച്ചതിനാൽ കാഴ്ചയുടെയും ലൈറ്റിന്റെയും അടിസ്ഥാനത്തിൽ പരവതാനിയുടെ നിറം മാറിവരുന്നത് കാണാനായി സാധിക്കും.
ചരിത്രപ്രസിദ്ധമായ നികോസിയ നഗരം കാണിച്ചുതന്നതിന് സൈപ്രസ് പ്രസിഡന്റിന് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു. 'ചരിത്രപ്രസിദ്ധമായ നികോസിയ നഗരത്തിന്റെ ചില ഭാഗങ്ങൾ കാണിച്ചുതന്നതിന് പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡിസിന് നന്ദി. സൈപ്രസുമായുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു..മോദി എക്‌സിൽ കുറിച്ചു.
സന്ദർശന വേളയിൽ, പ്രധാനമന്ത്രി മോദിക്ക് സൈപ്രസിലെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ മക്കറിയസ് മൂന്നാമൻ സമ്മാനിച്ചു. ഈ അവാർഡ് ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങൾക്കും, അവരുടെ അഭിലാഷങ്ങൾക്കും, രാജ്യത്തിന്റെ സാഹോദര്യ സംസ്‌കാരത്തിനും സമർപ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും സൈപ്രസും തമ്മിലുള്ള ശക്തമായ സൗഹൃദത്തെയും അവരുടെ പങ്കിട്ട മൂല്യങ്ങളെയും ഈ ബഹുമതി പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സൈപ്രസ് സന്ദർശനത്തിന് ശേഷം, പ്രധാനമന്ത്രി മോദി കാനഡയിലേക്ക് പോയി, ആൽബെർട്ടയിലെ കനനാസ്‌കിസിൽ നടക്കുന്ന 51-ാമത് ജി 7 ഉച്ചകോടിയിൽ മോദി പങ്കെടുക്കും.
Adjust Story Font
16

