നേപ്പാൾ ശാന്തമാകുന്നു? മാർച്ച് 5-ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡന്റ്
തെരഞ്ഞെടുപ്പ് നടത്തുന്നതിൽ സഹകരിക്കണമെന്ന് നേപ്പാളിലെ രാഷ്ട്രീയ പാർട്ടികളോട് രാമചന്ദ്ര പൗഡൽ ഔദ്യോഗിക പ്രസ്താവനയിൽ അഭ്യർഥിച്ചു

കാഠ്മണ്ഡു: ജെൻ-സി പ്രക്ഷോഭത്തെ തുടർന്ന് ഇടക്കാല സർക്കാർ രൂപീകരിക്കേണ്ടി വന്ന നേപ്പാളിൽ പുതിയ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് പ്രസിഡൻ്റ് രാമചന്ദ്ര പൗഡൽ. 2026 മാർച്ച് 5 നാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്തുന്നതിൽ സഹകരിക്കണമെന്ന് നേപ്പാളിലെ രാഷ്ട്രീയ പാർട്ടികളോട് രാമചന്ദ്ര പൗഡൽ ഔദ്യോഗിക പ്രസ്താവനയിൽ അഭ്യർഥിച്ചു.
സോക്ഷ്യൽ മീഡിയ നിരോധനവും അഴിമതി ആരോപണത്തെയും തുടർന്നാണ് നേപ്പാളിൽ ജെൻ-സി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധം ശക്തമായതോടെ മുൻ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി രാജിവെച്ചു. ദിവസങ്ങൾ നീണ്ട അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് ശേഷം രാജ്യം ഇപ്പോൾ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിയന്ത്രണങ്ങൾ നീക്കിയതോടെ, പൊതുഗതാഗതം ഇന്ന് രാവിലെ പുനരാരംഭിച്ചു. കാഠ്മണ്ഡുവിൽ നിന്ന് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകളും യാത്ര ആരംഭിച്ചു.
രാജ്യം സ്തംഭിച്ച ജെൻ-സി പ്രക്ഷോഭത്തിൽ 51 പേർ മരണപ്പെടുകയും 1300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ ആയിരക്കണക്കിന് തടവുകാർ രക്ഷപെടുന്നതിനും പ്രക്ഷോഭം കാരണമായി. ശനിയാഴ്ച വൈകുന്നേരംപ്രതിഷേധങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി നേപ്പാളി പൗരന്മാർ ബൗദ്ധനാഥ് സ്തൂപത്തിന് പുറത്ത് ഒത്തുകൂടി മെഴുകുതിരി മാർച്ച് നടത്തി.
Adjust Story Font
16

