റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാൻ തയാർ; മാർപ്പാപ്പ
റഷ്യയും യുക്രൈനും തമ്മിൽ സമാധാനം സാധ്യമാണെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ആരും അതിനുള്ള ശ്രമം ഉപേക്ഷിക്കരുതെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

വത്തിക്കാൻ സിറ്റി: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. ഇറ്റാലിയൻ ദിനപത്രമായ ലാ സ്റ്റാംപയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ആവശ്യമായ ഏത് വിധത്തിലുള്ള മധ്യസ്ഥശ്രമത്തിനും താൻ തയാറാണെന്ന് മാർപ്പാപ്പ അറിയിച്ചത്.
റഷ്യയും യുക്രൈനും തമ്മിൽ സമാധാനം സാധ്യമാണെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ആരും അതിനുള്ള ശ്രമം ഉപേക്ഷിക്കരുതെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
"ഓരോരുത്തരും അവരവരുടെ ഹൃദയങ്ങളിൽ നിന്ന് തുടങ്ങണം. അക്രമത്തെ നിർവീര്യമാക്കാനും നിരായുധീകരണത്തിനും പ്രതിജ്ഞാബദ്ധരാവണം. നാമെല്ലാവരും സമാധാനവാദികളായിരിക്കണം. വീണ്ടും സായുധരാക്കാൻ സഹായിക്കുന്ന ഒരു സന്ധിയല്ല ആവശ്യം. യഥാർഥ സമാധാനം സംഭാഷണത്തിന്റെ ഫലമായുണ്ടാവുന്നതാണ്"- മാർപാപ്പ പറഞ്ഞു.
ഇപ്പോഴും യുക്രൈയന്റെ വിവിധ ഭാഗങ്ങളിൽ റഷ്യ മിസൈൽ ആക്രമണം തുടരുന്നതിനിടെയാണ് സമാധാനസന്ധി ശ്രമത്തിന് താൻ തയാറാണെന്ന് മാർപ്പാപ്പ അറിയിച്ചത്. വടക്ക് കീവ് മുതൽ മധ്യ യുക്രൈനിലെ ഡിനിപ്രോ വരെയും തെക്ക് ഒഡെസ വരെയും യുക്രൈന്റെ അടിസ്ഥാന ഊർജ സംവിധാനങ്ങളൊക്കെയും റഷ്യൻ മിസൈലുകളുടെ ആക്രമണത്തിന് വിധേയമായിരുന്നു.
യുക്രൈന്റെ ഭാഗമായ നാല് പ്രദേശങ്ങൾ റഷ്യ തങ്ങളുടെ രാജ്യത്തോട് ചേർത്തിരുന്നു. ലുഹാന്‍സ്‌ക്, ഡൊണെറ്റ്സ്‌ക്, ഹേഴ്സന്‍, സാഫോറീസിയ എന്നീ പ്രദേശങ്ങളാണ് റഷ്യ കൂട്ടിച്ചേര്‍ത്തത്. ഹിതപരിശോധനയ്ക്ക് ശേഷമായിരുന്നു നടപടി.
Adjust Story Font
16

