'സ്‌മോട്രിച്ചും ബെൻ-ഗ്വിറും രാജ്യത്ത് പ്രവേശിക്കരുത്' - ഇസ്രായേൽ മന്ത്രിമാർക്ക് സ്‌പെയിനിൽ വിലക്ക്
ഇസ്രായേലിലേക്ക് ആയുധങ്ങൾ കൊണ്ടുപോകുന്ന കപ്പലുകളും വിമാനങ്ങളും സ്പാനിഷ് തുറമുഖങ്ങളും വ്യോമാതിർത്തിയും ഉപയോഗിക്കുന്നത് തടയാനും ഫലസ്തീൻ സ്ഥാപനങ്ങൾക്കുള്ള സഹായം വർധിപ്പിക്കാനും സ്പാനിഷ് സർക്കാർ ഇതിനകം തന്നെ നീക്കം നടത്തിയിട്ടുണ്ട്

മാഡ്രിഡ്: ഗസ്സയിലെ വംശഹത്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറിനും ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനും സ്‌പെയിൻ പ്രവേശനം നിഷേധിക്കുമെന്ന് ചൊവ്വാഴ്ച മാഡ്രിഡ് പ്രഖ്യാപിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കർശനമാക്കാൻ സ്‌പെയിൻ സമീപ ദിവസങ്ങളിൽ സൂചന നൽകിയ നടപടികളുടെ ഭാഗമാണിത്. 'എന്നെ അകത്തേക്ക് കടത്തിവിടരുത് - ഗസ്സയിലെ ജനങ്ങൾക്ക് സ്പെയിനിലേക്ക് സൗജന്യ പ്രവേശനം നൽകുക.' വിലക്കിനോട് പ്രതികരിച്ച് ബെൻ-ഗ്വിർ എക്‌സിൽ കുറിച്ചു.
ഇസ്രായേലിലേക്ക് ആയുധങ്ങൾ കൊണ്ടുപോകുന്ന കപ്പലുകളും വിമാനങ്ങളും സ്പാനിഷ് തുറമുഖങ്ങളും വ്യോമാതിർത്തിയും ഉപയോഗിക്കുന്നത് തടയാനും ഫലസ്തീൻ സ്ഥാപനങ്ങൾക്കുള്ള സഹായം വർധിപ്പിക്കാനും സ്പാനിഷ് സർക്കാർ ഇതിനകം തന്നെ നീക്കം നടത്തിയിട്ടുണ്ട്. സ്പാനിഷ് മന്ത്രിസഭയിലെ രണ്ട് അംഗങ്ങളായ ഉപപ്രധാനമന്ത്രി യോലാൻഡ ഡയസിനെയും യുവജന മന്ത്രി സിറ റെഗോയെയും ഇസ്രായേൽ വിലക്കിയതിനെത്തുടർന്ന് മാഡ്രിഡിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരുകയും ഇസ്രായേലിലേക്കുള്ള സ്പാനിഷ് അംബാസഡറെ കൂടിയാലോചനകൾക്കായി തിരിച്ചുവിളിക്കുകയും ചെയ്തു.
സ്പെയിൻ പ്രവേശനം നിഷേധിച്ച ഇസ്രായേലി മന്ത്രിമാർക്ക് നേരത്തെയും രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിരുന്നു. ജൂണിൽ ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട പ്രകോപനപരമായ പരാമർശങ്ങളുടെ പേരിൽ ബെൻ-ഗ്വിറിനും സ്മോട്രിച്ചിനും ഉപരോധം ഏർപ്പെടുത്തുന്നതിൽ ബ്രിട്ടൻ സഖ്യകക്ഷികളുമായി ചേർന്നു.
മന്ത്രിമാർക്ക് വിലക്കേർപ്പെടുത്തിയത് കൂടാതെ ഇസ്രായേൽ സൈന്യത്തിന് ഇന്ധനം കൊണ്ടുപോകുന്ന കപ്പലുകൾ സ്പാനിഷ് തുറമുഖങ്ങൾ ഉപയോഗിക്കുന്നത് മാഡ്രിഡ് നിരോധിക്കും. പ്രതിരോധ സാമഗ്രികൾ വഹിക്കുന്ന വിമാനങ്ങൾക്കും സ്പാനിഷ് വ്യോമാതിർത്തിയിൽ വിലക്ക് ഏർപ്പെടുത്തും. 'ഗസ്സയിലെ വംശഹത്യയിൽ നേരിട്ട് പങ്കാളികളായ, മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധക്കുറ്റകൃത്യങ്ങളും നടത്തിയ ആളുകളെ സ്പെയിനിൽ പ്രവേശിക്കുന്നത് വിലക്കും' സാഞ്ചസ് പറഞ്ഞു.
Adjust Story Font
16

