ഫോർക്ക് ഉപയോഗിച്ച് സഹയാത്രികനെ കുത്തി; വിമാനത്തിന് അടിയന്തര ലാൻഡിങ്, സംഭവിച്ചത്...
ഹൈദരാബാദ് സ്വദേശി പ്രണീത് കുമാര്‍ ഉസിരിപ്പള്ളിയാണ് അറസ്റ്റിലായത്

ലുഫ്താന്‍സ എയര്‍ Photo-Reuters
വാഷിങ്ടണ്‍: സഹയാത്രികരെ കുത്തിപ്പരിക്കേല്‍പ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റില്‍. അമേരിക്കയിൽ നിന്ന് ജർമ്മനിയിലേക്കുള്ള ലുഫ്താന്‍സ എയറില്‍ ഈ മാസം 25നാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഹൈദരാബാദ് സ്വദേശി പ്രണീത് കുമാര്‍ ഉസിരിപ്പള്ളിയാണ് (28) അറസ്റ്റിലായത്. 17 വയസ്സുള്ള രണ്ട് കൗമാരക്കാരെ മെറ്റല്‍ ഫോർക്ക് ഉപയോഗിച്ച് കുത്തിയെന്നാണ് പ്രണീത് കുമാർ ഉസിരിപ്പള്ളിക്കെതിരെയുള്ള കുറ്റം. അതേസമയം വനിതാ യാത്രക്കാരിയെ അടിക്കുകയും ഒരു ക്രൂ അംഗത്തെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിന്നാലെ വിമാനം വഴിതിരിച്ചുവിട്ട് ബോസ്റ്റണില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു.
സ്റ്റുഡന്റ് വിസയിൽ യുഎസിലെത്തിയതാണ് പ്രണീത് കുമാര്‍. ഇദ്ദേഹത്തിന് നിയമപരമായ ഇമിഗ്രേഷൻ സ്റ്റാറ്റസ് ഇല്ലെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.
വിമാനം പുറപ്പെട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് സംഭവം. ഭക്ഷണ വിതരണം ചെയ്യുന്നതിനിടെയാണ് പ്രണീത് കുമാര്‍ മറ്റുളളവരെ അക്രമിക്കുന്നത്. സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ: ഉറങ്ങിക്കിടക്കുകയായിരുന്ന 17 വയസ്സുള്ള ഒരു കൗമാരക്കാരന്‍ ഉണര്‍ന്നപ്പോള്‍ പ്രണീത് കുമാര്‍ അടുത്ത് നില്‍ക്കുന്നത് കണ്ടു. പ്രകോപനമില്ലാതെ, ഇയാള്‍ കൗമാരക്കാരന്റെ തോളെല്ലിന്റെ ഭാഗത്ത് മെറ്റല്‍ ഫോര്‍ക്ക് ഉപയോഗിച്ച് കുത്തി. തുടര്‍ന്ന് തൊട്ടടുത്തിരുന്ന 17 വയസ്സുകാരനെയും ആക്രമിക്കുകയായിരുന്നു. പിന്നാലെ എല്ലാവരെയും വെടിവെക്കും എന്ന രീതിയില്‍ ആംഗ്യം കാണിക്കുകയും ചെയ്തു.
അതേസമയം ഫോര്‍ക്ക് ഉപയോഗിച്ച് കുത്താനുള്ള കാരണം വ്യക്തമല്ല. അക്രമത്തില്‍ ഒരു നിമിഷം ഭയന്ന യാത്രക്കാരും ജീവനക്കാരും വിമാനം ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. വിമാനം നിലത്തിറങ്ങിയ ഉടന്‍ പ്രതിയെ എഫ്ബിഐ, മാസച്യുസിറ്റ്സ് സ്റ്റേറ്റ് പൊലീസ് എന്നിവരുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. പൊലീസ് കേസെടുത്ത് കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.
Adjust Story Font
16

