Quantcast

പ്രിയസുഹൃത്ത് നരേന്ദ്രമോദിയുമായി സംസാരിച്ചു, ഇസ്രായേലിനൊപ്പം നിലകൊണ്ടതിന് നന്ദി പറഞ്ഞു: നെതന്യാഹു

ഇന്ത്യയിലെ ജനങ്ങളെ ഇസ്രായേലിലുള്ളവർ വളരയെധികം സ്നേഹിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു

MediaOne Logo
പ്രിയസുഹൃത്ത് നരേന്ദ്രമോദിയുമായി സംസാരിച്ചു, ഇസ്രായേലിനൊപ്പം നിലകൊണ്ടതിന് നന്ദി പറഞ്ഞു: നെതന്യാഹു
X

തെല്‍ അവിവ്: യുഎസുമായി ചേര്‍ന്ന് ഇറാനില്‍ കടുത്ത ആക്രമണങ്ങള്‍ അഴിച്ചുവിട്ടതിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രിയസുഹൃത്തുമായി സംസാരിച്ചെന്നും പശ്ചിമേഷ്യയില്‍ യുദ്ധഭീതി തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേലിനൊപ്പം നിലകൊണ്ടതിന് നന്ദി പറഞ്ഞെന്നും നെതന്യാഹു അറിയിച്ചു. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ട ഇസ്രായേലിലെ ഷെമേഷ് സന്ദര്‍ശിച്ചതിന് പിന്നാലെ എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു നെതന്യാഹു.

'പ്രിയസുഹൃത്തായ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചിരുന്നു. ഇന്നലെ ഒരുപാട് നേരം ആ സംഭാഷണം നീണ്ടുപോയി. സത്യത്തിന് വേണ്ടി, ഇസ്രായേലിന് വേണ്ടി, ഇന്ത്യാ-ഇസ്രായേല്‍ സൗഹൃദത്തിന് വേണ്ടി നിലകൊണ്ടതില്‍ അദ്ദേഹത്തോട് നന്ദി പറഞ്ഞു. അവര്‍ ഇസ്രായേലിനെ കാര്യമായി പരിഗണിക്കുന്നുണ്ട്. ഇന്ത്യക്കാരെ ഇവിടെയുള്ള ജനങ്ങൾ സ്നേഹിക്കുന്നുണ്ട്. സംഭാഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പങ്കുവെക്കുന്നില്ല. എന്തായാലും ഞങ്ങള്‍ സംസാരിച്ചുകഴിഞ്ഞു. മാത്രമല്ല, മേഖലക്ക് പുറത്തെ നിരവധി നേതാക്കളുമായും ഞാന്‍ കഴിഞ്ഞ ദിവസം സംസാരിക്കുകയുണ്ടായി.' നെതന്യാഹു പറഞ്ഞു.

കഴിഞ്ഞ ആഴ്ചയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേലിലെത്തിയിരുന്നു. പ്രതിരോധ-വാണിജ്യ രംഗങ്ങളിലെ പ്രധാനകരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുകയും ചെയ്തിരുന്നു. കൂടിക്കാഴ്ചയില്‍, സ്വാതന്ത്ര്യത്തിന് മുന്‍പും ശേഷവും ഇന്ത്യ പിന്തുടരുന്ന ഫലസ്തീനൊപ്പമെന്ന പരമ്പരാഗത നിലപാട് മോദി തിരുത്തിയിരുന്നു. ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റില്‍ സംസാരിക്കവേ ഇന്ത്യ ഇസ്രായേലിനൊപ്പം എന്നാണ് മോദി പ്രഖ്യാപിച്ചത്. 2023 ഒക്ടോബര്‍ ഏഴിലെ ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ ഏറ്റവും ശക്തമായ ഭാഷയില്‍ അപലപിച്ച മോദി, ഇസ്രായേലിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും ഈ നിമിഷത്തിലും അതിനുശേഷവും ഇന്ത്യ ഇസ്രായേലിനൊപ്പമായിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ഇസ്രായേല്‍ കനത്ത ആക്രമണം അഴിച്ചുവിട്ട സംഘര്‍ഷത്തിന്റെ നാലാം ദിവസമാണിന്ന്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ കൊല്ലപ്പെട്ട ആക്രമണത്തിന് പശ്ചിമേഷ്യയിലെ സൈനികബേസുകളെ ആക്രമിച്ചാണ് ഇറാന്‍ മറുപടി നല്‍കിയത്. കപ്പല്‍ ഗതാഗത പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ യുദ്ധം ലോക സമ്പദ്ഘടനയെ തന്നെ ബാധിക്കുന്ന സാഹചര്യമാണുള്ളത്. ഇറാനെതിരായ സൈനിക നടപടി തുടരുമെന്നാണ് ഏറ്റവുമൊടുവിലായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്. വേണ്ടിവന്നാല്‍ യുദ്ധം ഒരുമാസം വരെ നീണ്ടേക്കാമെന്നും കരയുദ്ധം നടത്താനും തങ്ങളൊരുക്കമാണെന്നും ട്രംപ് പറഞ്ഞു.

TAGS :

Next Story