ഇസ്രായേൽ ക്രൂരതയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കഥ പറയുന്ന 'ദ വോയിസ് ഓഫ് ഹിന്ദ് റജബി'ന് ഓസ്‌കാർ നാമനിർദേശം
മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്

- Updated:
2026-01-23 17:07:24.0

ലോസാഞ്ചൽസ്: ഗസയിലെ ഇസ്രായേൽ ആക്രമണത്തിനിടെ ദാരുണമായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരി ഹിന്ദ് റജബിന്റെ ജീവിതം പ്രമേയമായ 'ദ വോയിസ് ഓഫ് ഹിന്ദ് റജബ്' എന്ന ഡോക്യുഡ്രാമ ഓസ്‌കർ പുരസ്‌കാര പട്ടികയിൽ. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച്-ടുണീഷ്യൻ സംവിധായിക കൗതർ ബെൻ ഹനിയ സംവിധാനം ചെയ്ത ഈ ചിത്രം, യുദ്ധത്തിന്റെ ഭീകരതയും ഒരു പിഞ്ചുബാലികയുടെ നിസ്സഹായാവസ്ഥയും ലോകത്തിന് മുന്നിലെത്തിക്കുന്നു.
2024-ൽ ഗസയിൽ നിന്ന് പലായനം ചെയ്യുന്നതിനിടെ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് കാറിനുള്ളിൽ കുടുങ്ങിയ ഹിന്ദ് റജബ്, ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുമായി നടത്തിയ ഫോൺ സംഭാഷണങ്ങളിലെ യഥാർഥ ഓഡിയോ ക്ലിപ്പുകൾ ഉപയോഗിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾ കൊല്ലപ്പെട്ട കാറിനുള്ളിൽ മണിക്കൂറുകളോളം മരണത്തെ മുഖാമുഖം കണ്ട് ഇരുന്ന ഹിന്ദിന്റെയും, അവളെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് ആരോഗ്യപ്രവർത്തകരുടെയും കൊലപാതകം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
തന്റെ ഈ സിനിമ ഒരു വിനോദോപാധി മാത്രമല്ലെന്നും, സത്യത്തെ അഭിമുഖീകരിക്കാനുള്ള ഒരു മാധ്യമമാണെന്നും സംവിധായിക കൗതർ ബെൻ ഹനിയ പറഞ്ഞു. അന്ന് ലോകം കേൾക്കാതെ പോയ ആ ചെറിയ പെൺകുട്ടിയുടെ ശബ്ദം ലോകമെമ്പാടും മുഴങ്ങണമെന്ന ആഗ്രഹമാണ് ഈ സിനിമയ്ക്ക് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഈ ചിത്രം വലിയ പ്രശംസ പിടിച്ചുപറ്റുകയും 'സിൽവർ ലയൺ' പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.
ഗസയിലെ ഇസ്രായേൽ സൈനിക നടപടികൾക്കിടെ ഹിന്ദ് റജബിന്റെ കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് പിന്നീട് നടന്ന അന്വേഷണങ്ങളിൽ തെളിഞ്ഞിരുന്നു. സംഭവസമയത്ത് പ്രദേശത്ത് ഇസ്രായേൽ ടാങ്കുകളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ഫോറൻസിക് ആർക്കിടെക്ചർ പോലുള്ള സംഘടനകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2026 മാർച്ച് 15ന് ലോസ് ഏഞ്ചൽസിൽ നടക്കുന്ന 98ാമത് അക്കാദമി അവാർഡ് വേദിയിൽ ഈ ചിത്രം ലോകശ്രദ്ധ വീണ്ടും ഗസയിലെ ദുരന്തങ്ങളിലേക്ക് തിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
Adjust Story Font
16
