അബൂ ഹംസ: നിലച്ചത് ഫലസ്തീൻ ചെറുത്തുനിൽപ്പിന്റെ ശബ്ദം
മധ്യ ഗസ്സയിലെ നുസൈറത് അഭയാർഥി ക്യാമ്പിൽ വെച്ചായിരുന്നു 25കാരന്റെ രക്തസാക്ഷിത്വം

അബൂ ഹംസ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നാജി അബൂ സൈഫിെൻറ വിയോഗത്തോടെ ഫലസ്തീന് നഷ്ടമായിരിക്കുന്നത് ചെറുത്തുനിൽപ്പിെൻറ ശബ്ദം. ഫലസ്തീൻ ഇസ്ലാമിക് ജിഹാദിെൻറ (പിഐജെ) സായുധ വിഭാഗമായ അൽ ഖുദ്സ് ബ്രിഗേഡിെൻറ സൈനിക വക്താവായിരുന്നു അബൂ ഹംസ. തിങ്കളാഴ്ച രാത്രി ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹവും കുടുംബവും കൊല്ലപ്പെടുന്നത്. മരണ വിവരം ചൊവ്വാഴ്ച പിഐജെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
‘വളരെ അഭിമാനത്തോടെയും ബഹുമാനത്തോടെയും, ഫലസ്തീനിലെ ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനം നമ്മുടെ മഹത്തായ ഫലസ്തീൻ ജനതയോടും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളോടും നേതാവ് നാജി അബു സെയ്ഫ് അബൂ ഹംസയുടെ രക്തസാക്ഷിത്വം പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും സഹോദരന്റെ കുടുംബത്തെയും ലക്ഷ്യം വച്ചുള്ള വഞ്ചനാപരമായ ആക്രമണത്തിൽ ക്രിമിനൽ സൈന്യം അദ്ദേഹത്തെ വധിച്ചു’ -പിഐജെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
‘നാസി സയണിസ്റ്റ് ക്രിമിനൽ സ്ഥാപനം (ഇസ്രായേൽ) നടത്തിയ അബൂ ഹംസയുടെ വഞ്ചനാപരവും വെറുപ്പുളവാക്കുന്നതുമായ കൊലപാതകം, അവരുടെ ലക്ഷ്യങ്ങൾ പൂർണമായും പരാജയപ്പെടുത്തുന്നതുവരെ നമ്മുടെ ജനങ്ങളെയും അവകാശങ്ങളെയും സംരക്ഷിക്കുന്നത് തുടരാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തും. രക്തസാക്ഷിത്വം വരിച്ച വക്താവ് ചെറുത്തുനിൽപ്പിന്റെ ശബ്ദമായി അറിയപ്പെട്ടിരുന്നു, അല്ലാഹുവിനോടുള്ള ഭക്തിയിൽ ഒരു അപവാദവും ഭയപ്പെട്ടിരുന്നില്ല, പ്രസംഗത്തിൽ വാചാലനായിരുന്നു, ചെറുത്തുനിൽപ്പിനും നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള പ്രതിരോധത്തിൽ വീരോചിതമായ നിലപാടുകളിൽ ധീരനായിരുന്നു, നിലപാടിൽ ഒരിക്കലും പതറാതെ നിന്നു’ -പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
മധ്യ ഗസ്സയിലെ നുസൈറത് അഭയാർഥി ക്യാമ്പിൽ വെച്ചായിരുന്നു 25കാരെൻറ രക്തസാക്ഷിത്വം. ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം തെൻറ വാക്ചാതുര്യവും സൈനിക, സാങ്കേതിക വൈദഗ്ധ്യത്തിലൂടെയും പ്രതിരോധ സംഘത്തിെൻറ നേതൃനിരയിലേക്ക് എത്തുകയായിരുന്നു. ഹമാസിെൻറ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സിെൻറ വക്താവ് അബൂ ഉബൈദയുടേത് പോലെ ഫലസ്തീനികൾ ഏറെ ആവേശത്തോടെയാണ് അബൂ ഹംസയുടേയും വാക്കുകൾ ശ്രവിച്ചിരുന്നത്.
തെൻറ പോരാട്ട യാത്രയിലുടനീളം ഫലസ്‌തീനികൾക്ക് അബൂ ഹംസ അജ്ഞാതനായിരുന്നു. പക്ഷേ, ജനങ്ങൾ ഏറെ സ്നേഹിച്ചിരുന്ന ഒരു വ്യക്തിത്വം. ലോകത്തിലെ ഏറ്റവും ശക്തമായൊരു സൈന്യത്തെ ചെറുക്കുന്ന പ്രതിരോധത്തിന്റെ വക്താവാണ് അദ്ദേഹമെന്ന സൂചന പോലും പുറംലോകത്ത് എത്തിയിരുന്നില്ല. ഇസ്രായേലിന്റെ വാദം പോലെ ആഡംബര ബങ്കറുകളിലായിരുന്നില്ല താമസം. നുസൈറത് അഭയാർഥി ക്യാമ്പിൽ വെച്ചായിരുന്നു രക്തസാക്ഷിത്വം വഹിച്ചത്. ആ രക്തസാക്ഷിത്വത്തിന് പങ്കുവഹിക്കാൻ ജീവിതത്തിലേത് പോലെ പ്രിയ പത്നി ഷൈമ മഹമൂദ് വാഷയും ഒപ്പമുണ്ടായിരുന്നു.
മരണത്തിന് ഒരാഴ്‌ച മുമ്പായിരുന്നു ഇരുവരും വിവാഹിതരായതെന്നാണ് റിപ്പോർട്ടുകൾ. പോരാട്ടഭൂമിയിലേക്ക് തിരിച്ച പങ്കാളിക്ക് ഷൈമ യാത്രയയപ്പ് നൽകിയത് സംബന്ധിച്ചും വികാരാധീതമായ റിപ്പോർട്ടുകൾ കാണാനാകും. വിരലിൽ എണ്ണാവുന്ന ദിവസങ്ങളോ മണിക്കൂറുകളോ പോലും ഒരുമിച്ച് ജീവിച്ചിട്ടുണ്ടാകില്ല ഇരുവരും. ഒടുവിൽ ഇസ്രായേൽ ബോംബിങ്ങിൽ ഒരുമിച്ച് രക്തസാക്ഷിത്വം. അബൂ ഹംസയുടെ മാതാപിതാക്കളും സഹോദരന്റെ കുടുംബവും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
അധിനിവേശ വെസ്റ്റ് ബാങ്ക്, ഗസ്സ, ഇന്നത്തെ ഇസ്രായേലിന്റെ മറ്റു പ്രദേശങ്ങൾ എന്നിവിടങ്ങൾ ഉൾപ്പെടുത്തി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 1981ൽ ഈജിപ്തിലെ ഫലസ്തീൻ വിദ്യാർഥികൾ സ്ഥാപിച്ച പ്രസ്ഥാനമാണ് ഫലസ്തീൻ ഇസ്ലാമിക് ജിഹാദ്.
Adjust Story Font
16