മിഡിൽ ഈസ്റ്റ് മുഴുവൻ അസ്ഥിരപ്പെടുത്താനുള്ള ഇസ്രായേൽ നീക്കം ചെറുക്കണമെന്ന് തുർക്കി
ഫലസ്തീനിൽ ഇസ്രായേലിനെ തടഞ്ഞില്ലെങ്കിൽ അയൽരാജ്യങ്ങളിലേക്ക് കൂടി അവർ കടന്നുകയറുമെന്നും ഉർദുഗാൻ പറഞ്ഞു.

അങ്കാറ: മിഡിൽ ഈസ്റ്റ് മുഴുവൻ അസ്ഥിരത പടർത്താനുള്ള ഇസ്രായേൽ നീക്കം ചെറുക്കണമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഇസ്രായേൽ ആക്രമണത്തെ നിയമപരമായ വഴിയിലാണ് ഇറാൻ പ്രതിരോധിക്കുന്നത്. ആത്യന്തിക വിജയം ഇറാന്റേതാകും. ഇസ്രായേൽ ലക്ഷ്യം വിജയിക്കില്ല. ഫലസ്തീനും ഇറാനുമൊപ്പം മുസ്‌ലിം ലോകം ഉറച്ചുനിൽക്കണം. ഫലസ്തീനിൽ ഇസ്രായേലിനെ തടഞ്ഞില്ലെങ്കിൽ അയൽരാജ്യങ്ങളിലേക്ക് കൂടി അവർ കടന്നുകയറുമെന്നും ഉർദുഗാൻ പറഞ്ഞു. ഇസ്താംബൂളിൽ ഒഐസി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ ഇസ്രായേൽ ആക്രമണത്തിൽ ആണവ ശാസ്ത്രജ്ഞനായ എയ്താർ തബാതബെ കൊല്ലപ്പെട്ടതായി ഇറാൻ വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തിൽ തബാതബെയും ഭാര്യയും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ 15 കമാൻഡർമാരെ വധിച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടു.
ഇസ്രായേലിന്റെ വിവിധ നഗരങ്ങളിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ആക്രമണം നിർത്താതെ ഇസ്രായേലുമായി ഒരു ചർച്ചക്കും തയ്യാറില്ലെന്നും ഇറാൻ വ്യക്തമാക്കി. യുഎസ് ഇപ്പോൾ തന്നെ യുദ്ധത്തിൽ ഇസ്രായേലിന് പിന്തുണ നൽകുന്നുണ്ട്. യുഎസ് നേരിട്ട് കളത്തിലിറങ്ങിയാൽ എല്ലാവർക്കും അപകടമാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ 430 പേർ കൊല്ലപ്പെട്ടതായാണ് വിവരം. പരിക്കേറ്റവരുടെ എണ്ണം 3500 കവിഞ്ഞു. ഇസ്രായേലിൽ 25 പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Adjust Story Font
16

