ശരീരത്തിൽ വിഷം പ്രവേശിപ്പിച്ച് വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ
ഏകദേശം നാല് വർഷങ്ങൾക്ക് മുമ്പ് തന്റെ ശരീരത്തിൽ കഠിനമായ വിഷം പ്രവേശിച്ചതായി 24 ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഹകാൻ ഫിദാൻ പറഞ്ഞു.

ഇസ്താംബുൾ: തനിക്ക് നേരെയുണ്ടായ വധശ്രമത്തെ കുറിച്ച് വെളിപ്പെടുത്തി തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ. ഏകദേശം നാല് വർഷങ്ങൾക്ക് മുമ്പ് തന്റെ ശരീരത്തിൽ കഠിനമായ വിഷം പ്രവേശിച്ചതായി 24 ടിവിക്ക് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. ആർസനിക്കിന്റെയും മെർക്കുറിയുടെയും അംശം ഉള്ളിൽ പ്രവേശിച്ചതായി വർഷങ്ങൾക്ക് മുമ്പ് നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കരിയറിൽ ഉടനീളം ഇത്തരത്തിലുള്ള ഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും കുറ്റവാളികളെ വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല. തുർക്കിക്കകത്തും പുറത്തുമുള്ള തന്റെ ശത്രുക്കളുമായുള്ള തുടർച്ചയായ പോരാട്ടങ്ങളുടെ ഭാഗമാണ് ഈ ആക്രമങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ആക്രമങ്ങൾക്കിടയിലും രാജ്യത്തെ സേവിക്കാനുള്ള തന്റെ ദൃഢനിശ്ചയം അചഞ്ചലമായി തുടരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 'വ്യക്തിഹത്യയോ കൊലപാതക ശ്രമമോ അടക്കം വെല്ലുവിളികൾ എന്തുതന്നെയായാലും, ഈ രാജ്യത്തെ സേവിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്.' അദ്ദേഹം പറഞ്ഞു.
കുർദിഷ് പാർട്ടി പികെകെയെക്കുറിച്ച് സംസാരിച്ച ഫിദാൻ മേഖലയിലെ ഭീകരവാദവും നിയമവിരുദ്ധ പ്രവർത്തനങ്ങളും അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സൂചിപ്പിച്ചു. ദീർഘകാല പരിഹാരത്തിന് സായുധ ഗ്രൂപ്പുകളെ പൂർണമായും പിരിച്ചുവിടേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥാപക നേതാവ് അബ്ദുല്ല ഓകലാൻ അറസ്റ്റിലായതിനെ തുടർന്ന് കുർദിഷ് വർക്കേഴ്സ് പാർട്ടി(പികെകെ) പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നു. ഓകലന്റെ പ്രസ്താവനെ തുടർന്നാണ് പാർട്ടി പിരിച്ചുവിടാനുള്ള തീരുമാനമെടുക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
Adjust Story Font
16

