ഇറാനിൽ രണ്ട് സുപ്രിംകോടതി ജഡ്ജിമാർ വെടിയേറ്റ് മരിച്ചു
മറ്റൊരു ജഡ്ജിക്ക് പരിക്കേറ്റു

തെഹ്റാൻ: ഇറാനിൽ രണ്ട് സുപ്രിംകോടതി ജഡ്ജിമാർ വെടിയേറ്റ് മരിച്ചു. മറ്റൊരു ജഡ്ജിക്ക് പരിക്കേറ്റതായും ജുഡീഷ്യറിയുടെ മീസാൻ ന്യൂസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുപ്രിംകോടതിക്ക് പുറത്ത് ജഡ്ജിമാർക്ക് നേരെ വെടിവെച്ച ശേഷം അക്രമിയും സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. ഒരു ജഡ്ജിയുടെ അംഗരക്ഷകനും വെടിയേറ്റതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജഡ്ജിമാരായ ആയത്തുല്ല മൊഹമ്മദ് മൊഗീസെ, ഹൊജാതുസ്‍ലം അലി റസിനി എന്നിവരാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ തടവുകാരുടെ വിചാരണക്ക് നേതൃത്വം നൽകിയയാളാണ് മൊഹമ്മദ് മൊഗീസെ.
അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല. അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് കുർദിഷ് വനിതാ ആക്റ്റിവിസ്റ്റ് പക്ഷാൻ അസീസിയുടെ വധശിക്ഷ ഇറാൻ സുപ്രിംകോടതി ശരിവെച്ചിരുന്നു. ഈ വിധിക്കെതിരെ ഐക്യരാഷ്ട്ര സഭയടക്കം രംഗത്തുവന്നിരുന്നു.
Adjust Story Font
16

