സ്റ്റുഡൻ്റ് വിസ മുതൽ ഫാമിലി വിസ വരെ; വിസ നിയമത്തിൽ അടിമുടി മാറ്റവുമായി യുകെ
വിദ്യാഭ്യാസ ആവശ്യത്തിനും ജോലി ആവശ്യത്തിനുമായി ഇവിടേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണവും കുറവല്ല. മിക്ക മാറ്റങ്ങളും വിദ്യാർഥികളെ കൂടി ബാധിക്കുന്നതാണ്.

Photo| Special Arrangement
ലണ്ടൻ: കുടിയേറ്റ ജനതയുടെ എണ്ണം കൊണ്ട് മുൻപന്തിയിലുള്ള രാജ്യമാണ് യുകെ. വിദ്യാഭ്യാസ ആവശ്യത്തിനും ജോലി ആവശ്യത്തിനുമായി ഇവിടേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണവും കുറവല്ല. എന്നാൽ കുടിയേറ്റ നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് അവരിപ്പോൾ. ഒക്ടോബർ 14ന് പ്രഖ്യാപിച്ച ഇമിഗ്രേഷൻ സിസ്റ്റത്തിൽ പുതിയ മാറ്റങ്ങൾ സൂചിപ്പിക്കുന്നു.
2025 നവംബർ നാല് മുതൽ ലോക റാങ്കിങ്ങിൽ ആദ്യ നൂറിൽ ഇടം നേടിയ അന്താരാഷ്ട്ര സ്ഥാപനങ്ങളെക്കൂടി ഉൾപ്പെടുത്തി യോഗ്യതയുള്ള സർവകലാശാലകളുടെ എണ്ണം വികസിപ്പിക്കാനാണ് ലക്ഷ്യം. മിടുക്കരായ അന്തർദേശീയ പ്രതിഭകളെ ലക്ഷ്യമിട്ടുള്ള വിസ മാറ്റങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമാണിത്. 2025 നവംബർ 11 മുതൽ, ആർട്ടിടെക്ടുകൾക്കുള്ള ഗ്ലോബൽ ടാലന്റ് വിസയിൽ മെച്ചപ്പെടുത്തലുകളിലേക്ക് കടക്കാനാണ് തീരുമാനം. 2025 നവംബർ 25 മുതൽ, കോഴ്‌സ് പൂർത്തിയാക്കിയ സ്റ്റുഡന്റ് വിസയിലുള്ളവർക്ക് ഇന്നൊവേറ്റർ ഫൗണ്ടർ വിസയിലേക്ക് മാറി അവരുടെ ബിസിനസ് സ്ഥാപിക്കാനാകുംവിധത്തിലാണ് പരിഷ്കരണം. മിക്ക മാറ്റങ്ങളും വിദ്യാർഥികളെ കൂടി ബാധിക്കുന്നതാണ്.
ഗ്രാജുവേറ്റ് വിസകൾക്കും പരിഷ്കരണം ഏർപ്പെടുത്തിയിട്ടുണ്ട് 2027 ജനുവരി ഒന്നു മുതൽ സമർപ്പിക്കുന്ന അപേക്ഷകൾക്ക്, മിക്ക ഗ്രാജുവേറ്റ് വിസകളും രണ്ട് വർഷത്തിന് പകരമായി 18 മാസത്തേക്ക് അനുവദിക്കും, പിഎച്ച്ഡി ബിരുദധാരികൾക്ക് മൂന്ന് വർഷത്തെ സാധുതയുണ്ട്. 2026 ജനുവരി എട്ട് മുതൽ, സ്‌കിൽഡ് വർക്കർ, എച്ച്പിഐ, സ്കെയിൽ അപ്പ് വിസകൾക്കുള്ള ഇംഗ്ലീഷ് ഭാഷാ ആവശ്യകത ലെവൽ ബി 1-ൽ നിന്ന് ലെവൽ ബി-2 ആയി ഉയർത്തും. കുടുംബ, സ്വകാര്യ ജീവിത വിസകൾക്കായുള്ള (Family and Private Life Visas) യോഗ്യതാ നിബന്ധനകളിലും മാറ്റമുണ്ട്. 2025 നവംബർ 11 മുതൽ, സ്വഭാവ ഗുണത്തിന്റെ മാനദണ്ഡങ്ങൾ (higher standards of good character requirements) കൂടി ബാധകമാകും. ഇമിഗ്രേഷൻ സ്കിൽസ് ചാർജ് വർധിപ്പിക്കാനാണ് മറ്റൊരു തീരുമാനം. 32 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്.
സ്പോൺസർമാർക്കുള്ള നിലവിലെ ഇമിഗ്രേഷൻ സ്കിൽസ് ചാർജ് ലെവി നിലവിൽ പ്രതിവർഷം ഉയർന്ന സ്പോൺസർമാർക്ക് 1,000 പൗണ്ട് ആണ്. ഇത് 1,320 പൗണ്ട് ആയി വർധിക്കാനാണ് സാധ്യത. ചെറിയ സ്പോൺസർമാർക്ക്, ലെവി പ്രതിവർഷം 364 പൗണ്ടിൽ നിന്ന് 480 പൗണ്ടായി വർധിപ്പിക്കും. മിക്ക തൊഴിലുടമകളെയും സ്പോൺസർ ചെയ്യുന്ന തൊഴിൽ വിസ അപേക്ഷകളെയും ഇത് ബാധിക്കും. ബോട്സ്വാനയിലെ പൗരന്മാർ യുകെയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് ഇനി സന്ദർശന വിസയ്ക്ക് അപേക്ഷിക്കണം. ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷന് (ഇടിഐ) അപേക്ഷിക്കാൻ ഇനി ഇവർക്ക് അർഹതയുണ്ടായിരിക്കില്ല. 2025 നവംബർ 11 മുതൽ, പലസ്തീൻ വിസ ദേശീയ പട്ടികയിൽ ഉൾപ്പെടുത്തും. യുകെയിലേക്ക് പോകുന്നതിന് മുമ്പ് പലസ്തീൻ പൗരന്മാർ വിസയ്ക്ക് അപേക്ഷിക്കണം.
Adjust Story Font
16

