പുടിൻ മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കമിട്ടു, തടയാനാകുമോ എന്നതാണ് ചോദ്യം: വ്‌ളോദിമർ സെലൻസ്‌കി
റഷ്യൻ അധിനിവേശം ആരംഭിച്ചത് മുതൽ പിടിച്ചെടുത്ത എല്ലാ പ്രദേശങ്ങളും തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും സെലന്‍സ്കി

- Updated:
2026-02-23 14:21:17.0

കീവ്: റഷ്യൻ പ്രസിഡന്റ് വ്ളാദിമിര്‍ പുടിൻ മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കമിട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമർ സെലൻസ്‌കി. ഈ വിഷയത്തിൽ തന്റെ കാഴ്ചപ്പാട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേതിൽ നിന്ന് വ്യത്യസ്തമാണെന്നും സെലൻസ്‌കി പറഞ്ഞു.
"മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് ഞങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്, മൂന്നാം ലോകമഹായുദ്ധം പുടിൻ ഇതിനകം തന്നെ ആരംഭിച്ചുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇനി എത്രത്തോളം പ്രദേശം അദ്ദേഹത്തിന് പിടിച്ചെടുക്കാൻ കഴിയുമെന്നും അദ്ദേഹത്തെ എങ്ങനെ തടയാമെന്നുമാണ് ചോദ്യം''- സെലൻസ്‌കി പറഞ്ഞു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
അമേരിക്കൻ പ്രസിഡന്റിന്റെ മാത്രം തീരുമാനത്തെ ആശ്രയിക്കാത്ത, തന്റെ രാജ്യത്തിന് വിശ്വസനീയമായ സുരക്ഷാ ഉറപ്പുകൾ അമേരിക്കയിൽ നിന്ന് പ്രതീക്ഷിക്കുന്നതായും സെലന്‍സ്കി വ്യക്തമാക്കി. 'പ്രസിഡന്റുമാർ എന്ന നിലയിൽ ഞങ്ങൾക്ക് നിശ്ചിത കാലാവധിയാണുള്ളത്'- ട്രംപിനെ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി സെലൻസ്‌കി പറഞ്ഞു.
"ഉദാഹരണത്തിന് 30 വർഷത്തേക്കുള്ള ഗ്യാരണ്ടികളാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിന് കോൺഗ്രസിന്റെ (യു.എസ് പാർലമെന്റ്) പിന്തുണ ആവശ്യമാണ്. പ്രസിഡന്റുമാർ മാറിയേക്കാം, പക്ഷേ ഭരണഘടനാ സ്ഥാപനങ്ങൾ നിലനിൽക്കും''- അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ അധിനിവേശം ആരംഭിച്ചത് മുതൽ പിടിച്ചെടുത്ത എല്ലാ പ്രദേശങ്ങളും തിരിച്ചുപിടിക്കുകയും, യുക്രൈന്‍ സ്വാതന്ത്ര്യം നേടിയ 1991ലെ അതിർത്തികളിലേക്ക് തിരിച്ചെത്തുകയുമാണ് ലക്ഷ്യം. എന്നാൽ റഷ്യൻ സൈന്യം ശക്തമായതിനാൽ ഇപ്പോൾ അത് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കുമെന്നും സെലൻസ്‌കി വ്യക്തമാക്കി.
Adjust Story Font
16
