ഇറാൻ- ഇസ്രായേൽ സംഘർഷം അപകടകരമായ വഴിത്തിരിവിൽ: യുഎൻ സെക്രട്ടറി ജനറൽ
ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് ആപത്കരമാണെന്ന് അന്താരാഷ്ട്ര ആണവോർജ സമിതി മേധാവി റാഫേൽ മരിയാനോ ഗ്രോസി പറഞ്ഞു.

ന്യൂയോർക്ക്: ഇറാൻ- ഇസ്രായേൽ സംഘർഷം അപകടകരമായ വഴിത്തിരിവിലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടിറസ്. ഇറാൻ- ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര യുഎൻ രക്ഷാസമിതി യോഗത്തിലായിരുന്നു ഗുട്ടിറസിന്റെ പരാമർശം.
ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് ആപത്കരമാണെന്ന് അന്താരാഷ്ട്ര ആണവോർജ സമിതി മേധാവി റാഫേൽ മരിയാനോ ഗ്രോസി പറഞ്ഞു. ബുഷെഹർ ആണവ കേന്ദ്രത്തിന് നേരെ ആക്രമണം നടന്നാൽ തെഹ്‌റാൻ ജനതക്ക് അപകടം ചെയ്യും. സുരക്ഷ അനുകൂലമായാൽ ഇറാനിലെത്തി ആണവ നിലയങ്ങളുടെ പരിശോധന നടത്താൻ സന്നദ്ധമാണെന്നും ഗ്രോസി പറഞ്ഞു.
യുഎൻ രക്ഷാസമിതിയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനമാണ് ചൈന ഉന്നയിച്ചത്. ഇറാന്റെ സുരക്ഷക്കും പരമാധികാരത്തിനും നേരെ അന്താരാഷ്ട്ര ചട്ടങ്ങൾ മറികടന്നുള്ള ആക്രമണമാണ് നടന്നത്. മേഖലയുടെ സുരക്ഷക്ക് ഇത് വൻ ഭീഷണിയാണെന്നും ചൈനീസ് പ്രതിനിധി പറഞ്ഞു.
അതിനിടെ മൊസാജ് ഏജന്റുമാർക്ക് ഇറാൻ അന്ത്യശാസനം നൽകി. ജൂലൈ ഒന്നിനകം ഡ്രോണുകൾവെച്ച് കീഴടങ്ങണം. ഇത് അംഗീകരിക്കുന്നവർക്ക് മാപ്പ് നൽകുമെന്നും ഇറാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കി.
ഇസ്രായേൽ ആക്രമണത്തിന് നതാൻസിലെ പ്ലാന്റിന് പ്രഹരമേൽപ്പിക്കാനായില്ല എന്നാണ് വിവരം. റേഡിയേഷൻ അളവിൽ മാറ്റമില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു. അതേസമയം ഇസ്രായേൽ ആക്രമണത്തിൽ ഇറാന് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. സൈനിക കേന്ദ്രങ്ങളിലും മിസൈൽ ലോഞ്ചറുകളിലും ഇസ്രായേൽ ആക്രമണം നടത്തി.
ഒറ്റ മിസൈലിൽ 26 ചെറു റോക്കറ്റുകൾ ഘടിപ്പിച്ചാണ് ഇന്ന് ഇറാൻ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ ആർമി റേഡിയോ റിപ്പോർട്ട് ചെയ്തു. ഇന്ന് ഇറാൻ ഹൈഫയിൽ നടത്തിയ ആക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റിരുന്നു. തെൽ അവീവിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
Adjust Story Font
16

