Quantcast

ഗസ്സയിൽ വെടിനിർത്തലിനായി ഊർജിത ശ്രമം; ബന്ദി കൈമാറ്റത്തിനായി വെടിനിർത്തലിന് സന്നദ്ധമെന്ന് ഇസ്രായേൽ പ്രസിഡന്‍റ്

ഗസ്സയിൽ മാനുഷിക സഹായം ഉറപ്പാക്കാൻ ഇരുപക്ഷവും ഏറ്റുമുട്ടൽ മരവിപ്പിക്കണമെന്ന പ്രമേയത്തിൽ യു.എൻ രക്ഷാസമിതിയിൽ ചർച്ചയും വോട്ടെടുപ്പും നടന്നു

MediaOne Logo

Web Desk

  • Published:

    20 Dec 2023 1:07 AM GMT

gaza ceasefire
X

തെല്‍ അവിവ്: കൊടുംദുരിതത്തിൽ കഴിയുന്ന ഗസ്സയിലെ ജനങ്ങളെ രക്ഷിക്കുന്നതിന് അടിയന്തര വെടിനിർത്തലിനുള്ള ശ്രമം ഊർജിതം.ഗസ്സയിൽ മാനുഷിക സഹായം ഉറപ്പാക്കാൻ ഇരുപക്ഷവും ഏറ്റുമുട്ടൽ മരവിപ്പിക്കണമെന്ന പ്രമേയത്തിൽ യു.എൻ രക്ഷാസമിതിയിൽ ചർച്ചയും വോട്ടെടുപ്പും നടന്നു. ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട് രണ്ടാം വെടിനിർത്തലിന് സന്നദ്ധമെന്ന് ഇസ്രായേൽ പ്രസിഡന്‍റ് ഐസക് ഹെർസോഗ് അറിയിച്ചു. എന്നാല്‍ അധിനിവേശം അവസാനിപ്പിക്കാതെ ബന്ദികൈമാറ്റ ചർച്ചയില്ലെന്ന നിലപാടിലാണ് ഹമാസ്. കൂടുതൽ സൈനികരെ വധിച്ചതായി അൽഖസ്സാം ബ്രിഗേഡ് വ്യക്തമാക്കി. യെമനെ ആക്രമിച്ചാൽ വിടില്ലെന്നാണ് യു.എസ് നേതൃത്വത്തിലുള്ള സംയുക്ത നാവിക സേനക്ക് ഹൂത്തികളുടെ മുന്നറിയിപ്പ്.

ആഭ്യന്തര, അന്തർദേശീയ സമ്മർദം ശക്തമായ സാഹചര്യത്തിലാണ് ബന്ദികൈമാറ്റത്തിന് പുതിയ വെടിനിർത്തലിന് ഒരുക്കമാണെന്ന് ഇസ്രായേൽ പ്രസിഡന്‍റ് ഹെർസോഗ് പ്രഖ്യാപിച്ചു. വിവിധ തലങ്ങളിൽ തിരക്കിട്ട കൂടിയാലോചനകൾ തുടരുന്നതായും വലിയ വില നൽകി ബന്ദികളെ തിരിച്ചെത്തിക്കാൻ രാജ്യം തയാറെടുക്കുന്നതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കൻ ഇന്‍റലിജന്‍സ് ഏജൻസിയായ സി.ഐ.എയുടെതലവൻ വില്യം ബേൺസ്, ഇസ്രായേൽ ഇന്റലിജൻസ് ഏജൻസിയായ മൊസ്സാദ് തലവൻ, ഖത്തർ പ്രധാനമന്ത്രി എന്നിവരുമായി യൂറോപ്പിൽ ചർച്ച നടത്തി ഫ്രാൻസുംയു.കെയും ജർമനിയും വെടിനിർത്തലിന് ആഹ്വാനം ചെയ്ത് രംഗത്തെത്തിയതും ഇസ്രായേലിനെ സമ്മർദത്തിലാക്കി. ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസുമായി ചർച്ച പുനരാരംഭിക്കണമെന്ന് ഇസ്രായേലിലും ആവശ്യം ശക്തമാണ്. ഗസ്സയിൽ അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിന് അറബ് രാജ്യങ്ങളുടെ പിന്തുണയോടെ രക്ഷാസമിതിയിൽ കൊണ്ടുവന്ന പ്രമേയത്തിന്മേൽ മാരത്തോൺ ചർച്ചയും വോട്ടെടുപ്പും നടന്നു. യു.എ.ഇയാണ് കരട് പ്രമേയം കൊണ്ടുവന്നത്. അമേരിക്കയെ അനുനയിക്കുന്നതിന് വെടിനിർത്തൽ എന്ന പദം കരട് പ്രമേയത്തിൽ നിന്ന് മാറ്റി.

ഗസ്സയിൽ ആക്രമണം ശക്തമായി തുടരുകയാണ്. നൂറിലേറെ പേരാണ് ഇന്നലെയും കൊല്ലപ്പെട്ടത്. ജബാലിയ പൂർണനിയന്ത്രണത്തിലായെന്ന് ഇസ്രായേൽ. എന്നാൽ ഇതെല്ലാം വെറും അവകാശവാദം മാത്രമാണെന്ന് ഹമാസ്. ആക്രമണത്തിന്‍റെ 74-ാം ദിവസവും തെൽഅവീവിൽ റോക്കറ്റുകൾ എത്തിക്കാൻ കഴിഞ്ഞത് ചെറുത്തുനിൽപ്പിനെ ഉജ്ജ്വല വിജയമെന്നും ഹമാസ്. വടക്കൻ ഗസ്സയിലെ തൽ അൽ സാതറിൽ എട്ടംഗ ഇസ്രായേൽ സൈനിക യൂണിറ്റിനെ കൊലപ്പെടുത്തിയതായി അൽഖസ്സാം ബ്രിഗേഡ്. ഇന്നലെ പകൽ 3 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ.

ചെങ്കടലിലൂടെസഞ്ചരിക്കുന്ന ചരക്കുകപ്പലുകളുടെ സംരക്ഷണത്തിന് പുതിയൊരു സേന രൂപവത്കരിച്ച അമേരിക്കൻ നീക്കത്തിനെതിരെ ഹൂത്തികളുടെ മുന്നറിയിപ്പ്. ഇസ്രായേലിലേക്കുള്ള കപ്പലുകൾ ഇനിയും തടയുമെന്നും എതിർത്താൽ മാരകമായി തിരിച്ചടിക്കുമെന്നും ഹൂത്തികൾ അറിയിച്ചു. 'ഓപറേഷൻപ്രോസ്പെരിറ്റി ഗാർഡിയൻ' എന്ന പേരിൽ യു.എസ് രൂപവത്കരിച്ചസേനയിൽ ബഹ്റൈൻ ഉൾപ്പെടെ 10 രാജ്യങ്ങൾ ആണ്. സൗദി, ഊജിപ്ത് ഉൾപ്പെടെ മേഖലയിലെ പ്രധാന രാജ്യങ്ങൾ സേനയിൽ ഭാഗമാകില്ല.

TAGS :

Next Story