കപ്പലുകൾക്ക് നേരെ വീണ്ടും യുഎസ് ആക്രമണം; അമേരിക്ക നിലപാട് മാറ്റാതെ ഹോര്‍മുസ് തുറക്കില്ലെന്ന് ഇറാന്‍
പനാമയുടെ പതാക വഹിച്ച കപ്പലിന് നേരെ വെടിയുതിര്‍ത്ത് പ്രവര്‍ത്തനം തടഞ്ഞതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്

തെഹ്‌റാന്‍: അമേരിക്ക നിലപാട് മാറ്റാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ സുപ്രിം ദേശീയ സുരക്ഷാ സമിതി മേധാവി മുഹ്‌സിന്‍ റിസായി. ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലിന് നേരെ യുഎസ് വീണ്ടും ആക്രമണം നടത്തിയതോടെയാണ് റിസായിയുടെ പ്രതികരണം.
ഇറാനെതിരായ നാവിക ഉപരോധം ലംഘിച്ച കപ്പലിനെയാണ് യുഎസ് ആക്രമിച്ചത്. പനാമയുടെ പതാക വഹിച്ച കപ്പലിന് നേരെ വെടിയുതിര്‍ത്ത് പ്രവര്‍ത്തനം തടഞ്ഞതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.
അതേസമയം തെഹ്‌റാനിലെത്തിയ പാക് നേതാക്കള്‍ ഇറാന്‍ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. തെഹ്‌റാനില്‍ എത്തിയ പാക് ആഭ്യന്തരമന്ത്രി മുഹ്സിന്‍ നഖ്‌വി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയെ സന്ദര്‍ശിച്ചു.
ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖാംനഇ പൂര്‍ണ ആരോഗ്യവാനാണെന്ന് പെഷസ്‌കിയാന്‍ അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാനും ഹോര്‍മുസ് കടലിടുക്ക് തുറക്കാനും ലക്ഷ്യമിട്ടുള്ള ചര്‍ച്ചക്കായി ഇറാന്‍ സംഘം വൈകാതെ ഇസ്‌ലാമാബാദിൽ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഇറാന്‍ നേതാക്കളെ പാക് നേതൃത്വം ചര്‍ച്ചക്കായി ഇസ്‌ലാമാബാദിലേക്ക് ക്ഷണിച്ചിരുന്നു.
എന്നാല്‍ പാകിസ്താന്റെ ക്ഷണം സ്വീകരിക്കണമോ എന്നതില്‍ ഉചിതമായ സമയം നോക്കി തീരുമാനമെടുക്കുമെന്നായിരുന്നു ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കിയത്.
ഇതിനിടെ ഇറാനെ സാമ്പത്തികമായി തകര്‍ക്കുന്നതിനുള്ള നടപടികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
Adjust Story Font
16

