Quantcast

സിറിയയിലെയും ഇറാഖിലെയും ഇറാൻ അനുകൂല സൈനികവിഭാഗത്തിനെതിരെ അമേരിക്കൻ ആക്രമണം; 6 പേർ കൊല്ലപ്പെട്ടു

യുദ്ധം തുടങ്ങി വെക്കില്ലെന്നും തങ്ങൾക്കെതിരെ ആക്രമണം ഉണ്ടായാൽ തിരിച്ചടി കനത്തതായിരിക്കുമെന്നും ഇറാൻ പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    3 Feb 2024 12:49 AM GMT

US aircraft
X

തെല്‍ അവിവ്: സിറിയയിലെയും ഇറാഖിലെയും ഇറാൻ അനുകൂല സൈനിക വിഭാഗത്തിനെതിരെ അമേരിക്കൻ ആക്രമണം. 6 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുദ്ധം തുടങ്ങി വെക്കില്ലെന്നും തങ്ങൾക്കെതിരെ ആക്രമണം ഉണ്ടായാൽ തിരിച്ചടി കനത്തതായിരിക്കുമെന്നും ഇറാൻ പ്രതികരിച്ചു. താൽക്കാലിക വെടിനിർത്തൽ സ്വീകാര്യമല്ലെന്നും യുദ്ധം അവസാനിപ്പിച്ച് ഇസ്രായേൽ സൈന്യം ഗസ്സയിൽനിന്ന് പൂർണമായി പിൻവാങ്ങണമെന്നും ഹമാസ് അറിയിച്ചതോടെ വെടിനിർത്തൽ ചർച്ചകൾക്ക് തിരിച്ചടി.യുദ്ധം നിർത്തിയാൽ ശക്തമായ പ്രക്ഷോഭം ഉറപ്പാണെന്ന മുന്നറിയിപ്പുമായി ഇസ്രായേലിലെ വലതുപക്ഷ നേതാക്കൾ രംഗത്തെത്തി. അതിനിടെ ഗസ്സയിലെ റഫക്കു നേരെ ശക്തമായ കരയാക്രമണം ആരംഭിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി.

ഇന്ന് വെളുപ്പിനാണ് സിറിയയിൽ 12 ഇടങ്ങളിൽ യു.എസ് പോർവിമാനങ്ങളുടെ ആക്രമണം നടന്നത്. ഇറാഖ് അതിർത്തി മേഖലയിലും ആക്രമണം നടന്നതായാണ് റിപ്പോർട്ട്. 6 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും സിറിയൻ അധികൃതർ. കൊല്ലപ്പെട്ടവരിൽ 3 ഇറാഖികളും ഉൾപ്പെടും. അയ്യാശ് നഗരത്തിലും ദേർ എസ്സർ പ്രവിശ്യയിലുമാണ് ആക്രമണം നടന്നത്. സിറിയൻ സേനയുടെയും ഇറാൻ അനുകൂല സായുധ വിഭാഗത്തിന്‍റെയും ശക്തമായ സാന്നിധ്യമുള്ള കേന്ദ്രങ്ങൾ കൂടിയാണിത്. ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളെ ആക്രമിക്കാൻ സൈന്യത്തിന് അമേരിക്കൻ പ്രസിഡന്‍റ് ഇന്നലെ പകലാണ് അനുമതി നൽകിയത്. ആക്രമണം തുടക്കം മാത്രമാണെന്നും ഇറാൻ അനുകൂല സായുധ വിഭാഗങ്ങൾക്കെതിരെ ആക്രമണം തുടരുമെന്നുമാണ് റിപ്പോർട്ട്.

ജോർദാനിലെ യു.എസ് സൈനിക ക്യാമ്പിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും മുപ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.ഇറാഖിലെ ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളാണ് പിന്നിലെന്നാരോപിച്ചാണ് യു.എസ് തിരിച്ചടി,. തങ്ങൾ യുദ്ധം തുടങ്ങിവെക്കില്ലെന്നും എന്നാൽ, ഭീഷണിപ്പെടുത്താൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് കനത്ത തിരിച്ചടി നൽകുമെന്നും ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം അൽ റഈസി താക്കീത് നൽകി.

അതിനിടെ, സമഗ്ര വെടിനിർത്തലും ഗസ്സയിൽ നിന്ന് സൈന്യത്തിന്‍റെ പിൻമാറ്റവും വേണമെന്ന നിലപാടിലാണ് ഹമാസ്. ഉപരോധം അവസാനിപ്പിച്ച് ഗസ്സയിലേക്ക് കൂടുതൽ സഹായം ഉറപ്പു വരുത്താനും ഇസ്രായേൽ തയാറാകണമെന്ന് ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈൽ ഹനിയ്യ, ഇസ്‍ലാമിക ജിഹാദ് നേതാവ് സിയാദ് അൽ നഖാലയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഖത്തർ, ഈജിപ്ത്, യു.എസ് എന്നിവയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ഹമാസിന്‍റെ പ്രതികരണം. അന്താരാഷ്ട്ര കരാറിന്‍റെ പിൻബലമുള്ള സ്ഥിരമായ യുദ്ധവിരാമത്തിന് മാത്രമേ തങ്ങൾ സന്നദ്ധമാകൂ എന്നാണ് ഹമാസ് മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചിരിക്കുന്നത്. എന്നാൽ വെടിനിർത്തൽ ചർച്ച തുടരുകയാണെന്നും വൈകാതെ കരാറിലെത്താനാകുമെന്നും അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾ അറിയിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ സന്ദർശന ലക്ഷ്യം തന്നെ കരാറിന് രൂപം നൽകുക എന്നതാണെന്നും വൈറ്റ്ഹൗസ് പ്രതികരിച്ചു. യുദ്ധം നിർത്തരുതെന്നാവശ്യപ്പെട്ട് ഇസ്രായേലിലെ തീവ്ര വലതുപക്ഷ നേതാക്കൾ രംഗത്തുവന്നു. വെടിനിർത്തൽ ഉണ്ടായാൽ സൈനിക മേധാവികൾ രാജിവെക്കാൻ വരെ സാധ്യതയുണ്ടെന്ന് ധനകാര്യ മന്ത്രി സ്മോട്രിക് മുന്നറിയിപ്പ് നൽകി.

തെക്കൻ ഗസ്സയിലെ റഫ ഭാഗത്ത് കരയാക്രമണം ശക്തമാക്കുമെന്ന് ഇസ്രായേൽ. ഏറ്റവും കൂടുതൽ അഭയാർഥികൾ താമസിക്കുന്ന ഇവിടെയും വ്യാപക കുരുതിയാണ് ഇസ്രായേൽ ലക്ഷ്യമിടുന്നതെന്ന് ഫലസ്തീൻ നേതൃത്വം കുറ്റപ്പെടുത്തി. ഗസ്സയിൽ ഇതിനകം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 27,131 ആയി. 66,287 പേർക്ക് പരിക്കേറ്റു.

TAGS :

Next Story