'ചൈനയോട് യുഎസ് ചെയ്ത ആ തെറ്റ് ഇന്ത്യയോട് ആവര്‍ത്തിക്കില്ല': യുഎസ് ഡെപ്യൂട്ടി സെക്രട്ടറി
ബീജിങ്ങിനെ പോലെ യുഎസിന്‍റെ ശത്രുവാകാൻ ഡൽഹിക്ക് സാഹചര്യമൊരുക്കില്ലെന്നും യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡാവ് വെളിപ്പെടുത്തി

- Updated:
2026-03-06 04:13:46.0

വാഷിങ്ടണ്‍: ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയോട് ചെയ്ത തെറ്റ് ഇന്ത്യയോട് ആവര്‍ത്തിക്കില്ലെന്ന് യുഎസ്. ഇന്ത്യയും യുഎസും തമ്മിലുള്ള വാണിജ്യകരാറുകളെ കുറിച്ചും സാമ്പത്തികസാഹചര്യങ്ങളെ കുറിച്ചും സംസാരിക്കുന്നതിനിടെയാണ് യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫര്‍ ലാന്‍ഡാവിന്റെ വെളിപ്പെടുത്തല്‍. ബീജിങ്ങിനെ പോലെ യുഎസിന്റെ ശത്രുവാകാന്‍ ഡല്‍ഹിക്ക് സാഹചര്യമൊരുക്കില്ലെന്നും അദ്ദേഹം സൂചന നല്‍കി.
'ഇന്ത്യയുമായുള്ള കരാറിന്റെ അവസാനഘട്ടത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍. ഒരുപക്ഷേ, അനവധി വാണിജ്യ അവസരങ്ങളുടെ പടിവാതില്‍ തുറന്നിടുന്നതിലേക്കാവും ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ വഴിയൊരുക്കുകയെന്നാണ് കരുതുന്നത്. ഒരുകാര്യം പറയാം, ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയോട് ചെയ്ത തെറ്റ് ഇന്ത്യയുമായി ഞങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്ന് നിങ്ങളറിയണം. നിങ്ങളുടെ വിപണി വിപുലീകരിക്കാന്‍ നിങ്ങള്‍ക്കാവും'. ലാന്‍ഡാവ് വ്യക്തമാക്കി. ഇന്ത്യയിലെ ഫ്‌ളാഗ്ഷിപ്പ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജനങ്ങള്‍ക്ക് നല്ലതെന്ന് തോന്നുന്നത് എന്തുതന്നെയായാലും ചെയ്യണമെന്നാണ് വാഷിങ്ടണിന്റെ തീരുമാനം. ഇന്ത്യന്‍ സര്‍ക്കാര്‍ അവരുടെ ജനങ്ങളുടെ കാര്യത്തില്‍ കാണിക്കുന്ന കരുതല്‍ പോലെ ഞങ്ങളുടെ ജനങ്ങളോട് കടപ്പെടാന്‍ ഞങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്'. അദ്ദേഹം പറഞ്ഞു.
ലാന്‍ഡോവിന്റെ പ്രതികരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി കന്‍വാള്‍ സിബല്‍ രംഗത്തെത്തി. യുഎസ് ഇന്ത്യയുടെ സാമ്പത്തികസ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നുവെന്നാണ് വിമര്‍ശനം. 'ഇത്തരം സന്ദേശങ്ങള്‍ കൊണ്ട് എന്താണ് അദ്ദേഹം അര്‍ത്ഥമാക്കുന്നത്? ഇന്ത്യയുടെ സാമ്പത്തികനിലയില്‍ കൈകടത്തി നിയന്ത്രണങ്ങള്‍ നടത്തുമെന്നല്ലേ അദ്ദേഹം മുന്‍കൂറായി പറഞ്ഞത്. തീരുമാനമെടുക്കേണ്ടത് നമ്മളല്ലേ. ഇന്ത്യയ്ക്ക് മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനായുള്ള ഇത്തരം പ്രതികരണങ്ങളെ നാം തള്ളിക്കളയണം'. അദ്ദേഹം എക്‌സില്‍ കുറിച്ചു.
ചൈനയും യുഎസും തമ്മിലുണ്ടായ വാണിജ്യരംഗത്തെ തര്‍ക്കങ്ങള്‍ 2018ല്‍ ഒരു വ്യാപാരയുദ്ധത്തിന്റെ വക്കിലെത്തിച്ചിരുന്നു. അമേരിക്ക ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ വളരെ കുറച്ചുമാത്രമേ അങ്ങോട്ട് കയറ്റുമതി ചെയ്യുന്നുള്ളൂവെന്നത് അമേരിക്കയെ വലിയ സാമ്പത്തികനഷ്ടത്തിലാക്കിയതാണ് പ്രധാനമായും ഏറ്റുമുട്ടലിന് വഴിയൊരുക്കിയത്. ചൈനയില്‍ ബിസിനസ്സ് ചെയ്യണമെങ്കില്‍ വിദേശ കമ്പനികള്‍ തങ്ങളുടെ സാങ്കേതികവിദ്യ ചൈനീസ് കമ്പനികള്‍ക്ക് കൈമാറണമെന്ന നിബന്ധന അമേരിക്ക എതിർക്കുകയും ചെയ്തിരുന്നു.
Adjust Story Font
16
