വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം; പിന്നിൽ അമേരിക്കയെന്ന് നിക്കോളാസ് മദുറോ
വെനസ്വേലയിൽ ഭരണമാറ്റത്തിന് കരുക്കൾ നീക്കുകയാണ് ഡോണൾഡ് ട്രംപ് ഭരണകൂടം

Photo| REUTERS
കാരക്കാസ്: കാരക്കസടക്കം വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം. യുഎസാണ് പിന്നിലെന്ന് വെനസ്വേല ആരോപിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെനസ്വേലയിൽ ഭരണമാറ്റത്തിന് കരുക്കൾ നീക്കുകയാണ് ഡോണൾഡ് ട്രംപ് ഭരണകൂടം.
മിറാൻഡ, അരഗ്വ, ലാ ഗ്വൈറ എന്നീ സംസ്ഥാനങ്ങളിലും ആക്രമണങ്ങൾ നടന്നതായി സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പ്രകാരം പുലർച്ചെ 2 മണി മുതൽ (0600 GMT) തലസ്ഥാനത്ത് സ്‌ഫോടനങ്ങളും വിമാനങ്ങളും കറുത്ത പുകയും കാണാമായിരുന്നു.
വെനസ്വേലയുടെ വ്യോമാതിർത്തി പൂർണമായും അടച്ചതായി ട്രംപ് നേരത്തെ അറിയിച്ചിരുന്നു. വെനസ്വേലയിലെ മയക്കുമരുന്ന് കടത്ത് തടയാനുള്ള ശ്രമങ്ങൾ അതിവേഗത്തിൽ ആരംഭിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നിർണായക നീക്കം.
കരീബിയൻ കടലിൽ വെനസ്വേലൻ ബോട്ടുകൾ അമേരിക്കൻ നാവികസേന അടുത്തിടെ ആക്രമിച്ചിരുന്നു. പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടെയാണ് ട്രംപ് വ്യോമാതിർത്തി അടയ്ക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത് വരുന്നത്. വെനസ്വേലൻ സർക്കാരിനെതിരായ നീക്കത്തിന് സിഐഎയ്ക്ക് ട്രംപ് അനുമതി നൽകിയിട്ടുണ്ട്.
മയക്കുമരുന്ന് തടയാനെന്ന പേരിൽ മദുറോ സർക്കാരിനെ താഴെയിറക്കാനുള്ള നീക്കമാണ് ട്രംപ് നടത്തുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. മദുറോയെ പുറത്താക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വെനിസ്വേലയിൽ കരസേനാ ആക്രമണങ്ങൾ നടത്തുമെന്ന് ട്രംപ് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16

