Quantcast

'ഇതൊന്നും കണ്ട് നില്‍ക്കാനാവില്ല': വൈറ്റ് ഹൗസ് മതസ്വാതന്ത്ര്യ കമ്മീഷനില്‍ നിന്നും രാജിവെച്ച് സമീറ മുൻഷി

ഇസ്രായേലിനെ വംശഹത്യ നടത്തുന്ന രാജ്യം എന്നാണ് സമീറ വിശേഷിപ്പിച്ചത്

MediaOne Logo

റിഷാദ് അലി

  • Updated:

    2026-03-14 05:01:36.0

Published:

14 March 2026 10:28 AM IST

ഇതൊന്നും കണ്ട് നില്‍ക്കാനാവില്ല: വൈറ്റ് ഹൗസ് മതസ്വാതന്ത്ര്യ കമ്മീഷനില്‍ നിന്നും രാജിവെച്ച് സമീറ മുൻഷി
X

സമീറ മുൻഷി 

വാഷിങ്ടണ്‍: വൈറ്റ് ഹൗസിന്റെ റിലീജിയസ് ലിബർട്ടി കമ്മീഷനിൽ നിന്ന് രാജിവെച്ച് സമീറ മുൻഷി. കമ്മീഷനിലെ ഏക മുസ്‌ലിം വനിതയായിരുന്നു. 2025ല്‍ ട്രംപ് ഭരണകൂടമാണ് സമീറയെ നിയമിച്ചത്. കമ്മീഷനില്‍ ഉപദേശകയുടെ ചുമതലയാണ് വഹിച്ചിരുന്നത്. അറിയപ്പെടുന്ന ആക്ടിവിസ്റ്റ് കൂടിയാണ്.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം രാജ്യത്തിനകത്തും പുറത്തും നടത്തുന്ന അനീതികളിലും ക്രൂരതകളിലും പ്രതിഷേധിച്ചാണ് സ്ഥാനമൊഴിയുന്നതെന്ന് എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെ സമീറ വ്യക്തമാക്കി. പ്രധാനമായും രണ്ട് കാര്യങ്ങളാണ് തന്റെ രാജിക്ക് പിന്നിലെന്നാണ് സമീറ പറയുന്നത്.

കാരി പ്രീജീൻ ബോളറെ കമ്മീഷനില്‍ നിന്ന് നീക്കം ചെയ്തതാണ് അതിലൊന്ന്. മുൻ മിസ് കാലിഫോർണിയയായ ബോളറെ കഴിഞ്ഞ മാസമാണ് സ്ഥാനത്തുനിന്ന് നീക്കിയത്. ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന ബോളര്‍, ഒരു മീറ്റിങ് തന്റെ വ്യക്തിപരമായ അജണ്ടകള്‍ പ്രചരിപിക്കാനായി ഉപയോഗിച്ചെന്നാരോപിച്ചാണ് പുറത്താക്കിയത്. മറ്റൊരു കാര്യം ഇറാന് നേരെയുള്ള അമേരിക്കയുടെ യുദ്ധമാണ്. ഇറാന് മേല്‍ ട്രംപ് ഭരണകൂടം നടത്തുന്ന ഈ യുദ്ധം ഭരണഘടനാപരമായോ കോൺഗ്രസിന്റെയോ വ്യക്തമായ അനുമതിയില്ലാതെ നടത്തുന്ന ഒന്നാണെന്നും, ഇത് തന്നെ അസ്വസ്ഥയാക്കുന്നുവെന്നും സമീറ മുൻഷി പറഞ്ഞു.

ട്രംപ് ഭരണകൂടം ഇറാനില്‍ ചെയ്യുന്ന അക്രമങ്ങളെ സമീറ വിമർശിച്ചു. സാധാരണക്കാരെയും കുട്ടികളെയും നിയമവിരുദ്ധമായി കൊലപ്പെടുത്തുകയാണ്. ഈ നടപടികൾ ഇസ്രായേലിന്റെ താൽപ്പര്യപ്രകാരമാണ് നടന്നതെന്നും സമീറ പറഞ്ഞു. ഇസ്രായേലിനെ ഒരു വംശഹത്യ നടത്തുന്ന രാജ്യം എന്നാണ് അവർ വിശേഷിപ്പിച്ചത്.

'അമേരിക്കൻ ജനത ഈ അധിനിവേശത്തിന് എതിരാണെന്ന് മാത്രമല്ല, നമ്മൾ എതിർക്കുന്ന അതേ അക്രമ പ്രവർത്തനങ്ങൾക്കായി നിരപരാധികളായ ഫലസ്തീനികൾക്കും ഇപ്പോൾ ഇറാനികൾക്കും എതിരെ നമ്മുടെ നികുതിപ്പണം വിനിയോഗിക്കുകയാണ്. ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തോടും മതസ്വാതന്ത്ര്യത്തോടും, അതിൽ പ്രതിപാദിച്ചിട്ടുള്ള യുദ്ധാധികാരങ്ങളോടും ഈ ഭരണകൂടത്തിന് യാതൊരു ബഹുമാനവുമില്ലെന്നും'- സമീറ പറഞ്ഞു. ഏതെങ്കിലും വ്യക്തിയുടെയോ ഗ്രൂപ്പിന്റെയോ ഭയമോ സമ്മർദമോ മൂലമല്ല തന്റെ രാജിയെന്നും സമീറ മുൻഷി വ്യക്തമാക്കി.

'ഈ കമ്മീഷനിലെ അംഗങ്ങൾ നടത്തുന്ന അനീതിക്ക് ഞാൻ നേരിട്ട് സാക്ഷിയായതുകൊണ്ടാണ് ഞാൻ രാജിവെക്കുന്നത്, ഇനി ഇതിന്റെ ഭാഗമാകാൻ എനിക്ക് താല്പര്യമില്ല. അമേരിക്കൻ പൗരന്മാരോടും നിരപരാധികളായ മനുഷ്യരുടെ ജീവനോടും അപകടകാരിയായ ഈ ഭരണകൂടം കാണിക്കുന്ന അനാദരവ് ഞാൻ കണ്ടു കഴിഞ്ഞു, അതിനാൽ ഇനി ഇതിനോട് സഹകരിക്കാൻ എനിക്ക് കഴിയില്ല. ഇസ്രായേലിനേക്കാൾ ഉപരിയായി ഞാൻ അമേരിക്കയെ പിന്തുണയ്ക്കുന്നു, നിർഭാഗ്യവശാൽ അതിനർത്ഥം എനിക്ക് ട്രംപിനെയോ ഈ സർക്കാരിനെയോ പിന്തുണയ്ക്കാൻ കഴിയില്ല'- എന്നും സമീറ മുന്‍ഷി കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലെ മതസ്വാതന്ത്ര്യ സംരക്ഷണങ്ങൾ വിശകലനം ചെയ്യുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ട്രംപ് രൂപീകരിച്ച ഫെഡറൽ ഉപദേശക സമിതിയാണ് റിലീജിയസ് ലിബര്ട്ടി കമ്മീഷൻ. എക്സിക്യൂട്ടീവ് ഓർഡറിലൂടെ 2025 മെയ് 1നാണ് കമ്മീഷന്‍ രൂപീകരിച്ചത്.

TAGS :

Next Story