അപകടത്തിൽ പരിക്ക്: ഇൻഷുറൻസ് കമ്പനി നൽകിയത് 3.4 ലക്ഷം, 21 ലക്ഷം കൂടി അധികം നൽകണമെന്ന് സുപ്രീം കോടതി
മരണമോ തൊഴിലെടുക്കുന്നതിന് വിഘാതമാകുന്ന സ്ഥിരം അംഗവൈകല്യമോ സംഭവിക്കുന്ന ഘട്ടങ്ങളിൽ ഭാവി കൂടി കണക്കിലെടുത്തു വേണം നഷ്ടപരിഹാരം നിശ്ചയിക്കേണ്ടതെന്ന് കോടതി

വാഹനാപകടത്തിൽ ജീവഹാനിയോ ഗുരുതരമായ പരിക്കോ പറ്റിയവർക്കുള്ള നഷ്ടപരിഹാരം കണക്കുകൂട്ടുമ്പോൾ ഭാവി കൂടി കണക്കിലെടുക്കണമെന്ന് സുപ്രീം കോടതി. അപകത്തിൽ 40 ശതമാനം അംഗവൈകല്യം സംഭവിച്ച വ്യക്തിക്ക് 3.4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയാൽ മതിയെന്ന് ഹൈക്കോടതിയിൽ നിന്നു വിധി സമ്പാദിച്ച ഇൻഷുറൻസ് കമ്പനിയോട് 21,60,000 രൂപ കൂടി അധികമായി നൽകണമെന്ന് പരമോന്നത കോടതി നിർദേശിച്ചു. എട്ടാഴ്ചക്കകം തുക കൊടുത്തു തീർക്കണമെന്നും വിധിയിൽ വ്യക്തമാക്കി.
വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ കാർത്തിക് സുബ്രമണ്യൻ എന്ന വ്യക്തി നൽകിയ ഹരജിയിലാണ് നിർണായകമായ കോടതി വിധി. 40 ശതമാനം അംഗവൈകല്യം സംഭവിച്ച കാർത്തിക് 21.92 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അർഹനാണെന്ന് മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, തുക നൽകാൻ ബാധ്യതയുള്ള ഇൻഷുറൻസ് കമ്പനി അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി തുക 3.4 ലക്ഷമാക്കി കുറക്കുകയും ചെയ്തു.
ഹൈക്കോടതി വിധിക്കെതിരെ കാർത്തിക് സുബ്രമണ്യൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. മരണമോ തൊഴിലെടുക്കുന്നതിന് വിഘാതമാകുന്ന സ്ഥിരം അംഗവൈകല്യമോ സംഭവിക്കുന്ന ഘട്ടങ്ങളിൽ ഭാവി കൂടി കണക്കിലെടുത്തു വേണം നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത് എന്ന് സുപ്രീം കോടതിയുടെ തന്നെ മുൻ വിധികളുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
അപകടം സംഭവിക്കുന്നതിനു മുമ്പ് തനിക്ക് 37,500 പ്രതിമാസ ശമ്പളമുണ്ടായിരുന്നുവെന്ന കാർത്തിക്കിന്റെ വാദം കോടതി മുഖവിലക്കെടുത്തു. ശമ്പളത്തിന്റെ പകുതിയും 50 വയസ്സു വരെയുള്ള വർഷങ്ങളും 40 ശതമാനം പരിക്കും ഉൾപ്പെടുത്തി കണക്കുകൂട്ടിയ കോടതി 14,40,000 (14.40 ലക്ഷം) 'തൊഴിലെടുക്കാനുള്ള ശേഷി നഷ്ടമായതിനുള്ള' നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടു. ഇതിനൊപ്പം ഭാവി കാര്യങ്ങൾക്കായി ഈ തുകയുടെ 50 ശതമാനമായ 720,000 കൂടി നൽകാനും ഉത്തരവിൽ പറയുന്നു.
ഹൈക്കോടതി വിധിയിലെ 3.4 ലക്ഷത്തിനു പുറമെയാണ് ഈ തുക നൽകേണ്ടത് എന്നും എട്ടുമാസത്തിനകം ഇത് കൊടുത്തു തീർക്കണമെന്നും കോടതി വ്യക്തമാക്കി.
Adjust Story Font
16

