'മോദി കാണാൻ വന്നിരുന്നു; ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തിയതിൽ അദ്ദേഹത്തിന് എന്നോട് നീരസമാണ്': ട്രംപ്
ഇന്നലെ വാഷിങ്ടണില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെയായിരുന്നു ട്രംപിന്റെ പ്രസ്താവന

- Updated:
2026-01-07 08:04:07.0

വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്നോട് അതൃപ്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ അധികതീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ഇന്നലെ വാഷിങ്ടണില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെയായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍.
'ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നെ കാണാന്‍ വന്നിരുന്നു. സാര്‍, ഞാന്‍ താങ്കളുടെ അടുത്തേക്ക് വന്നോട്ടേ എന്ന് എന്നോട് ചോദിച്ചു. എനിക്ക് അദ്ദേഹവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. എന്നാല്‍, എന്നോടൊപ്പമുള്ള നിമിഷങ്ങളില്‍ അദ്ദേഹം അത്ര തൃപ്തനല്ലെന്നാണ് തോന്നിയത്. ഇന്ത്യക്ക് മേല്‍ ചുമത്തിയ അധിക തീരുവയായിരിക്കും കാരണം. എന്തായാലും, റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ അവര്‍ നിയന്ത്രണം വരുത്തിയിട്ടുണ്ട്.' ട്രംപ് വ്യക്തമാക്കി.
നേരത്തെ, ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം അധികതീരുവ ട്രംപ് ചുമത്തിയിരുന്നു. നിലവിൽ ലോകത്തില്‍ വെച്ചേറ്റവും കൂടുതലാണത്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ താന്‍ തൃപ്തനല്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അറിയാമായിരുന്നുവെന്നും വാഷിങ്ടണിന് ഇന്ത്യക്ക് മേല്‍ അധിക തീരുവ എളുപ്പത്തില്‍ ചുമത്താനാകുമെന്നും ട്രംപ് പറഞ്ഞു.
'അവര്‍ക്ക്(ഇന്ത്യ) എന്നെ സന്തോഷിപ്പിക്കണമെന്നുണ്ട്. അടിസ്ഥാനപരമായി അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. താന്‍ അത്ര സന്തോഷവാനല്ലെന്നും അതെത്രമാത്രം പ്രധാനമാണെന്നും അദ്ദേഹത്തിന് അറിയാം. അവരിനിയും വ്യാപാരം തുടരാനാണ് തീരുമാനിക്കുന്നതെങ്കില്‍ അതവര്‍ക്ക് അത്ര നല്ലതായിരിക്കില്ല.' ട്രംപ് ഞായറാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ത്യ ആവശ്യപ്പെട്ട അപ്പാഷെ ഹെലിക്കോപ്റ്ററുകള്‍ നല്‍കാന്‍ താന്‍ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യ യുഎസില്‍ നിന്ന് 68 അപ്പാഷെ ഹെലിക്കോപ്പ്റ്ററുകള്‍ ഓര്‍ഡര്‍ ചെയ്തത്.
Adjust Story Font
16
